സന്തോഷത്തോടുള്ള അഭിവാഞ്ഛ മനുഷ്യസഹജവും ചിരപുരാതനവും ലോകവ്യാപകവുമാണ്. സന്തോഷംകൊണ്ട് പല പ്രയോജനങ്ങളുമുണ്ടെന്ന് — അതു ചിന്തകളെ വ്യക്തവും വിശാലവുമാക്കും, സാമൂഹികബന്ധങ്ങള്‍ക്കു കൈത്താങ്ങാവും, സര്‍ഗാത്മകത കൂട്ടും, പുതിയ ആശയങ്ങളെയും അനുഭവങ്ങളെയും ഉള്‍ക്കൊള്ളാന്‍ മനസ്സിനെ പരുവപ്പെടുത്തും, രോഗപ്രതിരോധശേഷിയും മാനസിക, ശാരീരിക ആരോഗ്യങ്ങളും ആയുസ്സും മെച്ചപ്പെടുത്തും എന്നൊക്കെ — പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ മറുവശത്ത്, എന്തില്‍നിന്നാണു സന്തോഷം കിട്ടുക എന്നു മുന്‍കൂര്‍ പ്രവചിക്കുക നമുക്കൊന്നും അത്രയെളുപ്പവുമല്ല. ഏറെക്കാലം പെടാപ്പാടുപെട്ട് ജോലിക്കയറ്റം സമ്പാദിക്കുകയോ മണിമാളിക പണിയുകയോ ഒക്കെച്ചെയ്തിട്ടും “പുതുതായിട്ടു പ്രത്യേകിച്ചൊരു സന്തോഷവും തോന്നുന്നില്ലല്ലോ, എന്തിനായിരുന്നു ഈ കഷ്ടപ്പാടൊക്കെ?!” എന്ന തിരിച്ചറിവിലേക്കു കണ്ണുമിഴിക്കേണ്ടിവരുന്ന അനേകര്‍ നമുക്കിടയിലുണ്ട്. ഇത്തരക്കാര്‍ക്ക് ഒരനുഗ്രഹമെന്നപോലെ, ഏതുതരം പെരുമാറ്റങ്ങളും ജീവിതസമീപനങ്ങളുമാണ് അര്‍ത്ഥവത്തും സ്ഥായിയുമായ സന്തോഷം കൈവരുത്തുക എന്നതിനെപ്പറ്റി കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ലോകമെമ്പാടും ഏറെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. അവ അപ്രതീക്ഷിതവും സുപ്രധാനവുമായ ഒട്ടനവധി ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ഗൃഹാതുരത്വത്തിലും വിരഹദു:ഖങ്ങളിലും ജോലിസമ്മര്‍ദ്ദങ്ങളിലുമൊക്കെനിന്നു മുക്തിതേടി “നാളികേരത്തിന്‍റെ നാട്ടി”ലേക്കു പുറപ്പെടാനിരിക്കയാണോ? ഇതാ മനസ്സിനെപ്പറ്റി ശ്രദ്ധിക്കാനിത്തിരി കാര്യങ്ങള്‍:
- അവധിക്ക് എന്തൊക്കെച്ചെയ്തു, എവിടെയെല്ലാം കറങ്ങി എന്നതിനെയൊക്കെക്കാളും നമുക്കു സന്തോഷമെത്തിക്കാനാവുന്നത് അവധിക്കാലത്തിനായുള്ള കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കുമാണെന്നു പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ, തയ്യാറെടുപ്പു ദിവസങ്ങളെയും അറിഞ്ഞാസ്വദിക്കാന്‍ ശ്രദ്ധിക്കുക.
- അവധി ഏറെനാള്‍ നീളുന്നതിനനുസരിച്ച് നമുക്കു കൂടുതല്‍ സന്തോഷം ലഭിക്കുന്നൊന്നുമില്ല. പ്രായോഗികമാണെങ്കില്‍, കുറേ മാസങ്ങളുടെ ഒരവധി ഒറ്റയടിക്ക് എടുക്കുന്നതിനെക്കാള്‍ മനസ്സന്തോഷത്തിനുത്തമം ഇടക്കിടെ ചെറിയ ചെറിയ അവധികളെടുക്കുന്നതാവും.
ജങ്ക്ഫുഡ്, ഫാസ്റ്റ്ഫുഡ് എന്നൊക്കെ വിളിക്കപ്പെടുന്ന തരം ഭക്ഷണങ്ങള്‍ ഏറെക്കഴിക്കുന്നത് ശരീരത്തിനു ദോഷമാണെന്നത് പൊതുവെയെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു വശമാണ്, ഇത്തരമാഹാരങ്ങള്‍ നമ്മുടെ തലച്ചോറിനെയും അതുവഴി നമ്മുടെ മനസ്സിനെയും തകരാറിലാക്കാമെന്നത്. തലച്ചോറിനു നേരാംവണ്ണം പ്രവര്‍ത്തിക്കാനാവാന്‍ ചില നിശ്ചിതതരം പോഷകങ്ങള്‍ വേണ്ടയളവില്‍ കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. അതു നടക്കാതെ പോവുകയും തല്‍സ്ഥാനത്ത് ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും അകത്തെത്തിക്കൊണ്ടിരിക്കുകയും ചെയ്‌താല്‍ അത് മാനസികമായ പല ദുഷ്പ്രത്യാഘാതങ്ങള്‍ക്കും കാരണമാവാം.
ഓറഞ്ചുജ്യൂസ്: ഒരു ദൃഷ്ടാന്തകഥ
കുട്ടിക്കാലത്തൊക്കെ എന്തു സുഖക്കേടു വന്നാലും അമ്മ ജഗ്ഗു നിറയെ ഓറഞ്ചുജ്യൂസും ഒരു ഗ്ലാസും അയാളാവശ്യപ്പെടാതെതന്നെ കിടക്കക്കരികില്‍ കൊണ്ടുവെക്കാറുണ്ടായിരുന്നു. കല്യാണശേഷം ആദ്യമായി രോഗബാധിതനായപ്പോള്‍ ഭാര്യ ജഗ്ഗും ഗ്ലാസുമായി വരുന്നതുംകാത്ത് അയാള്‍ ഏറെനേരം കിടന്നു. ഇത്രയേറെ സ്നേഹമുള്ള ഭാര്യ പക്ഷേ തന്നെ ജ്യൂസില്‍ ആറാടിക്കാത്തതെന്തേ എന്ന ശങ്കയിലയാള്‍ ചുമക്കുകയും മുരളുകയുമൊക്കെ ചെയ്തെങ്കിലും ഒന്നും മനസ്സിലാവാത്ത മട്ടിലവള്‍ പാത്രംകഴുകലും മുറ്റമടിക്കലും തുടര്‍ന്നു. ഒടുവില്‍, തനിക്കിത്തിരി ഓറഞ്ചുജ്യൂസ് തരാമോ എന്നയാള്‍ക്ക് മനോവ്യസനത്തോടെ തിരക്കേണ്ടതായിവന്നു. അരഗ്ലാസ് ജ്യൂസുമായി അവള്‍ ധൃതിയില്‍ മുറിക്കകത്തേക്കു വന്നപ്പോള്‍ “പ്രിയതമക്കെന്നോട് ഇത്രയേ സ്നേഹമുള്ളോ” എന്നയാള്‍ മനസ്സില്‍ക്കരഞ്ഞു.
(ഇന്‍റര്‍നെറ്റില്‍ക്കണ്ടത്.)
മിക്കവരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്, ബാല്യകൌമാരങ്ങളില്‍ നിത്യജീവിതത്തിലോ പുസ്തകങ്ങളിലോ സിനിമകളിലോ കാണാന്‍കിട്ടിയ ബന്ധങ്ങളില്‍ നിന്നു സ്വയമറിയാതെ സ്വാംശീകരിച്ച ഒത്തിരി പ്രതീക്ഷകളും മനസ്സില്‍പ്പേറിയാണ്. ദമ്പതികള്‍ ഇരുവരുടെയും പ്രതീക്ഷകള്‍ തമ്മില്‍ പൊരുത്തമില്ലാതിരിക്കുകയോ പ്രാവര്‍ത്തികമാവാതെ പോവുകയോ ചെയ്യുന്നത് അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും അവിഹിതബന്ധങ്ങള്‍ക്കും ലഹരിയുപയോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വിവാഹമോചനത്തിനും കൊലപാതകങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കാറുമുണ്ട്. പ്രിയത്തോടെ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന പ്രതീക്ഷകള്‍ ആരോഗ്യകരം തന്നെയാണോ എന്നെങ്ങിനെ തിരിച്ചറിയാം, അപ്രായോഗികം എന്നു തെളിയുന്നവയെ എങ്ങിനെ പറിച്ചൊഴിവാക്കാം, പ്രസക്തിയും പ്രാധാന്യവുമുള്ളതെന്നു ബോദ്ധ്യപ്പെടുന്നവയുടെ സാഫല്യത്തിനായി എങ്ങനെ പങ്കാളിയുടെ സഹായം തേടാം, അപ്പോള്‍ നിസ്സഹകരണമാണു നേരിടേണ്ടിവരുന്നത് എങ്കില്‍ എങ്ങിനെ പ്രതികരിക്കാം എന്നതൊക്കെ ഒന്നു പരിശോധിക്കാം.
“അച്ഛന്‍റെ കൂടെപ്പോവുകയും അമ്മയുടെ കൂടെക്കിടക്കുകയും വേണം എന്നു വെച്ചാലെങ്ങനാ?” എന്ന ലളിതമായ യുക്തികൊണ്ടു നാം ഒരേനേരം ഒന്നിലധികം കാര്യം ചെയ്യാന്‍നോക്കുന്നവരെ നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു, അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്ത്. ഇപ്പോഴെന്നാല്‍ ആധുനികജീവിതത്തിന്‍റെ തിരക്കും അതുളവാക്കുന്ന മത്സരബുദ്ധിയുമൊക്കെമൂലം ഒരേ നേരത്ത് പല കാര്യങ്ങള്‍ ചെയ്യുക — multitasking — എന്ന ശീലത്തെ നമ്മില്‍പ്പലരും സമയം ലാഭിക്കാനും കാര്യക്ഷമത കൂട്ടാനും ജീവിതത്തെ മാക്സിമം ആസ്വദിക്കാനുമെല്ലാമുള്ള നല്ലൊരുപാധിയായി അംഗീകരിച്ചേറ്റെടുത്തിരിക്കുന്നു. മൊബൈല്‍ഫോണുകളുടെയും, അതിലുപരി ഏതിടത്തുമിരുന്ന്‍ നാനാവിധ പരിപാടികള്‍ ചെയ്യുക സുസാദ്ധ്യമാക്കിയ സ്മാര്‍ട്ട്ഫോണുകളുടെയും കടന്നുവരവ് multitasking-നു കൂടുതല്‍ അവസരങ്ങളൊരുക്കുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഒപ്പം, ഫോണ്‍ചെയ്തുനടന്ന് കിണറ്റില്‍വീഴുന്നവരെയും ബൈക്കോടിക്കുന്നേരം വാട്ട്സ്അപ്നോക്കി അപകടത്തില്‍പ്പെടുന്നവരെയുമൊക്കെപ്പറ്റി ഇടക്കെങ്കിലും നമുക്കു കേള്‍ക്കാന്‍ കിട്ടുന്നുമുണ്ട്. ഫോണ്‍കൊണ്ടുള്ള multitasking ആത്യന്തികമായി ഗുണപ്രദമാണോ ദോഷകരമാണോ? ഇക്കാര്യത്തില്‍ എന്തൊക്കെയാണ് നമുക്കു ശ്രദ്ധിക്കാനുള്ളത്?
പ്രമേഹം, പ്രത്യേകിച്ചത് അനിയന്ത്രിതമാവുമ്പോള്‍, കണ്ണുകളെയും കാലുകളെയും വൃക്കകളെയുമൊക്കെ തകരാറിലാക്കാമെന്നത് പൊതുവെ എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. എന്നാല്‍ പ്രമേഹം മനസ്സിനെയും ബാധിക്കാമെന്നതിനെപ്പറ്റി പലരും അത്ര ബോധവാന്മാരല്ല.
വൈദ്യശാസ്ത്രവും അനുബന്ധ സാങ്കേതികവിദ്യകളും ഏറെ മുന്നേറിക്കഴിഞ്ഞ ഇക്കാലത്തും പ്രമേഹബാധിതരില്‍ മൂന്നിലൊന്നോളം പേര്‍ക്ക് മതിയാംവണ്ണം രോഗനിയന്ത്രണം പ്രാപ്യമാവുന്നില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യവിഷയങ്ങളിലുള്ള വികലമായ കാഴ്ചപ്പാടുകള്‍, സ്വന്തം കഴിവുകളില്‍ വേണ്ടത്ര മതിപ്പില്ലായ്ക, വൈകാരിക പ്രശ്നങ്ങള്‍, സ്വന്തബന്ധങ്ങളുടെ പിന്തുണയുടെ അപര്യാപ്തത തുടങ്ങിയ മാനസിക ഘടകങ്ങള്‍ക്ക് പലരുടെയും പ്രമേഹനിയന്ത്രണത്തെ അവതാളത്തിലാക്കുന്നതില്‍ നല്ലൊരു പങ്കുണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന കാലം പലര്‍ക്കും കനത്ത മന:സംഘര്‍ഷത്തിന്‍റെ വേള കൂടിയാണ്. ഏകാഗ്രതയും ഓര്‍മയുമൊക്കെ എങ്ങിനെയാണു പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അജ്ഞത പലര്‍ക്കും ചെയ്യുന്ന പ്രയത്നത്തിനനുസൃതമായ ഫലപ്രാപ്തി കിട്ടാതെ പോവാന്‍ ഇടയൊരുക്കാറുമുണ്ട്. പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാവാനും അമിതാകുലതകളില്ലാതെ പരീക്ഷാനാളുകളെ അതിജീവിക്കാനാവാനും അവശ്യമറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ:
പഠനഭാരമോ അദ്ധ്യാപകരുടെയോ മാതാപിതാക്കളുടെയോ അമിതപ്രതീക്ഷകളോ മാനസികസമ്മര്‍ദ്ദമുളവാക്കാതെയും, ബാല്യകൌമാരവിഹ്വലതകള്‍ ലഹരിയുപയോഗമോ മാനസികപ്രശ്നങ്ങളോ ആയി വളരാതെയുമൊക്കെ വിദ്യാര്‍ത്ഥികളെ കാക്കാനുതകുന്ന 12 വിദ്യകള്‍ -
പഴയൊരു കാമ്പസ്ത്തമാശയുണ്ട് — ഹൈസ്കൂള്‍ക്ലാസില്‍ ഒരദ്ധ്യാപകന്‍ “ഏതാണ് ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ വസ്തു?” എന്നു ചോദിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ഉടനടിയുത്തരം കൊടുത്തു: “പുരുഷലിംഗം!” അദ്ധ്യാപകനും സഹപാഠികളും അന്തിച്ചുനില്‍ക്കുമ്പോള്‍ വിശദീകരണവും വന്നു: “വെറും ആലോചനകൊണ്ടു മാത്രം ഉയര്‍ത്തിയെടുക്കാവുന്ന മറ്റേതൊരു വസ്തുവാണ് ലോകത്തുള്ളത്?!”
ലൈംഗികാവയവങ്ങള്‍ക്കു മേല്‍ മനസ്സിനുള്ള സ്വാധീനശക്തിയെപ്പറ്റി കഥാനായകനുണ്ടായിരുന്ന ഈയൊരു ഉള്‍ക്കാഴ്ച പക്ഷേ നമ്മുടെ നാട്ടില്‍ പലര്‍ക്കും ലവലേശമില്ല. ലൈംഗികപ്രശ്നങ്ങള്‍ വല്ലതും തലപൊക്കുമ്പോള്‍ അതില്‍ മാനസികഘടകങ്ങള്‍ക്കും പങ്കുണ്ടാവാമെന്നും അവയെ തിരിച്ചറിഞ്ഞു പരിഹരിച്ചെങ്കിലേ പ്രശ്നമുക്തി കിട്ടൂവെന്നും ഒക്കെയുള്ള തിരിച്ചറിവുകളുടെ അഭാവം ഏറെയാളുകളെ മാര്‍ക്കറ്റില്‍ സുലഭമായ “എല്ലാ ലൈംഗികപ്രശ്നങ്ങള്‍ക്കും ശാശ്വതപരിഹാരം” എന്നവകാശപ്പെടുന്ന തരം ഉല്‍പന്നങ്ങള്‍ വന്‍വിലക്കു വാങ്ങി സ്വയംചികിത്സ നടത്തി പരാജയപ്പെടുന്നതിലേക്കു നയിക്കുന്നുണ്ട്.
ഗര്‍ഭാശയത്തിനുള്ളില്‍ നടക്കുന്നത് കുട്ടിയുടെ ശാരീരികവളര്‍ച്ച മാത്രമല്ല, മനോവികാസം കൂടിയാണ്. അറിവുനേടാനും കാര്യങ്ങളോര്‍ത്തുവെക്കാനും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനുമൊക്കെയുള്ള കഴിവുകള്‍ ഗര്‍ഭാവസ്ഥയിലേ രൂപംകൊള്ളുന്നു എന്ന് അടുത്തകാലത്തു വികസിച്ചുവന്ന ഭ്രൂണമനശ്ശാസ്ത്രം (Fetal psychology) എന്ന ശാസ്ത്രശാഖ പറയുന്നു. ഗര്‍ഭസ്ഥശിശുക്കള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ചുമ്മാ വളര്‍ന്നുകൊണ്ടിരിക്കുകയല്ല, മറിച്ച് ചുറ്റുപാടുകളെ ശ്രദ്ധിക്കുകയും അവയോട് ഇടപെടുകയും പ്രതികരിക്കുകയുമൊക്കെച്ചെയ്യുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്ക് കുട്ടിയുടെ മാനസികവളര്‍ച്ചയില്‍ ശാശ്വതമായ സ്വാധീനങ്ങള്‍ ചെലുത്താനാവുന്നുമുണ്ട്. ഇതിന്‍റെയൊക്കെയര്‍ത്ഥം “കുഞ്ഞിനെ നോട്ടം” തുടങ്ങേണ്ടത് ജനനശേഷമല്ല, മറിച്ച് സങ്കീര്‍ണമായ രീതികളില്‍ അതിന്‍റെ ശരീരവും മനസ്സും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭകാലത്തു തന്നെയാണ് എന്നാണ്.