“ഏയ്, തന്‍റെ കൂടെയിരിക്കുന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്.”
“പക്ഷേ പിക്നിക് മൂന്നാം ദിവസമായിട്ടും എന്‍റെയൊപ്പം നീ ഇതുവരെ പത്തുമിനിട്ടു പോലും സ്പെന്‍ഡ് ചെയ്തില്ലല്ലോ!”
“അതുപിന്നെ... ഈ പിക്നിക്കിന് ഞാന്‍ വന്നതുതന്നെ അവള്‍ ക്ഷണിച്ചിട്ടല്ലേ?”
..........................................
ഒരാൾക്ക് തന്നോടുള്ള താൽപ്പര്യം പൂർണ്ണമായും നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഏറ്റവും മിനിമം എത്രത്തോളം ശ്രദ്ധയും സ്നേഹവും പ്രോത്സാഹനവും കൊടുക്കണമോ, അത്രമാത്രം അളന്നുകൊടുക്കുന്ന ഒരു പറ്റിക്കൽരീതിയെയാണ് “അവസരസ്നേഹം (breadcrumbing)” എന്നു വിളിക്കുന്നത്. സ്വന്തം വീട്ടിലേക്കുള്ള വഴി മറക്കാതിരിക്കാൻ അവിടെ റൊട്ടിക്കഷ്ണങ്ങൾ വിതറാറുണ്ടായിരുന്ന രണ്ടു കുട്ടികളെക്കുറിച്ചുള്ള ഒരു കഥയിൽ നിന്നാണ് breadcrumbing എന്ന പേരു വന്നത്. തന്നിലേക്കുള്ള വഴി മറന്നുപോകാതിരിക്കാനായി ഇടയ്ക്കിടെ ലേശസ്നേഹത്തിന്‍റെ റൊട്ടിക്കഷ്ണങ്ങൾ വിതറുകയാണല്ലോ, ഇവിടെയും. പ്രണയബന്ധങ്ങളിലാണ് ഇതേറ്റവും സാധാരണം. എങ്കിലും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഒക്കെ ഇടയിലും ഈ പ്രവണത കാണപ്പെടാം.
ഇത്തരക്കാരുടെ ചില രീതികള്‍
- പങ്കാളിയെ പിടിച്ചുവെക്കാനും ആ വ്യക്തിയുടെ മനസ്സിൽ സ്വല്പമെങ്കിലും പ്രതീക്ഷ സദാ കെടാതെ നിര്‍ത്തുവാനും മാത്രം ഉദ്ദേശിച്ചുള്ള, അൽപമാത്രവും ഉപരിപ്ലവവും സ്ഥിരതയില്ലാത്തതും വൈകാരികത തീണ്ടാത്തതുമായ സ്നേഹപ്രകടനങ്ങൾ.
- ബന്ധം കൂടുതല്‍ ഗാഢമാക്കാനോ മനസ്സുതുറന്നുള്ള സംഭാഷണങ്ങള്‍ക്കു പോലുമോ താല്‍പര്യമില്ലായ്ക. അല്ലെങ്കില്‍, ബന്ധം ഇനിയും വളര്‍ത്തണം എന്ന സൂചനകൾ ഇടയ്ക്കിടെ ചുമ്മാ ഇട്ടുതരുമെങ്കിലും ചെയ്തികളില്‍ അതു പ്രതിഫലിക്കാതിരിക്കുക.
- എന്താണ് ഉദ്ദേശ്യം, ഏതു തരത്തിലുള്ളൊരു ബന്ധമാണ് മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യം എന്നൊക്കെയുള്ള ദീനമായ അന്വേഷണങ്ങള്‍ക്ക് വ്യക്തമായ മറുപടി തരാതിരിക്കുക.
- ഒന്നിച്ചു സമയം ചെലവിടുന്നതിനെയും മറ്റും കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നിരന്തരം ലംഘിക്കുക.
- പങ്കാളിയെ അഹോരാത്രം ആലോചിച്ചുകൂട്ടാനും സംശയങ്ങളിലും മനസ്സംഘര്‍ഷങ്ങളിലും ഉഴറാനും വിട്ട്, ബന്ധം ഏകപക്ഷീയമായി നിയന്ത്രിച്ചുകൊണ്ടിരിക്കുക.
- ഇടയ്ക്കു വല്ലാത്ത അടുപ്പം കാട്ടുക, പിന്നെ കുറച്ചുനാൾ ക്രൂരമായ അകലം പാലിക്കുക.
അവസരസ്നേഹത്തിനൊപ്പം മറ്റു ടോക്സിക് പെരുമാറ്റങ്ങളും ഇവര്‍ കാണിക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്, സ്വന്തം മാനസികാരോഗ്യത്തെപ്പറ്റി പങ്കാളിയ്ക്കു കരുതിക്കൂട്ടി സന്ദേഹങ്ങള്‍ ജനിപ്പിക്കുന്ന “ഗ്യാസ്സ്ലൈറ്റിംഗ്”. അതിന്‍റെ മുഖ്യലക്ഷണങ്ങള്‍ ഇവയാണ്:
- പങ്കാളിയുടെ വൈകാരികപ്രതികരണങ്ങളെ എപ്പോഴും “ഓവര്‍” എന്നു താഴ്ത്തിക്കെട്ടുക.
- അവര്‍ക്ക് മാനസികമോ വ്യക്തിത്വപരമോ ആയ പ്രശ്നങ്ങളുണ്ടെന്നു വൃഥാ ആരോപിക്കുക.
- സ്വന്തം തെറ്റുകളുടെ പഴി പങ്കാളിയില്‍ ചാരുക. അല്ലെങ്കില്‍, ചെയ്ത കാര്യങ്ങള്‍ നിഷേധിച്ചിട്ട് അതൊക്കെ പങ്കാളിയുടെ ഓര്‍മപ്പിഴവോ ദുര്‍വ്യാഖ്യാനമോ ആണെന്നു കൈകഴുകുക.
ഇതൊക്കെ ഉളവാക്കുന്ന ദൂഷ്യങ്ങള്‍
ഇത്തരം പെരുമാറ്റങ്ങള്‍ പങ്കാളിയില്‍ ഉത്കണ്ഠ, ബന്ധത്തിൽ താന്‍ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ, പറ്റിക്കപ്പെടുന്നല്ലോ എന്ന ജാള്യത, സ്വയംമതിപ്പു കുറയുക, വൈകാരികമായ ശൂന്യത എന്നിവ സൃഷ്ടിക്കാം. ഇടയ്ക്ക് എപ്പോഴെങ്കിലും ഇട്ടുതരുന്ന സ്നേഹത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ മോഹിച്ച് അവര്‍ അവസരസ്നേഹിയായ വ്യക്തിക്ക് വൈകാരികമായി അടിമപ്പെടാം. തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ ഏറെ സമയവും പരിശ്രമവും വൈകാരിക ഊർജ്ജവും പാഴാകുന്നത് ആത്മവിശ്വാസം തകർക്കുകയും ഹതാശയ്ക്കു വഴിവെക്കുകയും ചെയ്യാം.
എന്തുകൊണ്ടിങ്ങനെ?
ആളുകൾ ഇത്തരത്തില്‍ പെരുമാറുന്നതിനു പല കാരണങ്ങളുണ്ട്:
- പങ്കാളിയില്‍നിന്നു കിട്ടുന്ന ശ്രദ്ധയ്ക്കും പ്രശംസയ്ക്കും വേണ്ടി
- മറ്റൊരാളെ തന്നിൽ വൈകാരികമായി തളച്ചിടുന്നതിൽനിന്നു കൈവരുന്ന ദുരാനന്ദവും ശക്തിബോധവും
- വ്യക്തിത്വപ്രശ്നങ്ങളുടെ ഭാഗമായ, വൈകാരിക ചൂഷണത്തിനുള്ള ബോധപൂർവമുള്ള വാഞ്ഛ
- അടുപ്പം വേണമെങ്കിലും ഒരു ദൃഢബന്ധത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള വൈമനസ്യം. ഏകാന്തത അകറ്റാനായി, അധികം പരിശ്രമമെടുക്കാതെ ഓരോരോ ബന്ധങ്ങളില്‍ നടക്കുന്നത്ര കാലം മുഖം കാണിച്ചുകൊണ്ടിരിക്കാം എന്ന കാഴ്ചപ്പാട്.
- ബന്ധം ഏതു രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ. ആഴമുള്ള ഒരു ബന്ധത്തിനു താല്പര്യമില്ലെങ്കിലും മറ്റേ വ്യക്തിയെ മുഴുവനായി വിട്ടുകളയാൻ മനസ്സില്ലായ്ക.
- സമാന്തരമായി കൊണ്ടുനടക്കുന്ന, കൂടുതല്‍ താല്‍പര്യമുള്ള, മറ്റൊരു ബന്ധം അഥവാ വിജയിച്ചില്ലെങ്കിലോ എന്ന ആശങ്ക മൂലം ഒരു ബാക്കപ്പ് ഓപ്ഷനായി ഈ ബന്ധവും നിലനിര്‍ത്തുന്നത്.
എങ്ങിനെ നേരിടാം
- അവരുടെ അവഗണനകള്‍ക്ക്, “തിരക്കിലായതു കൊണ്ടാകാം” എന്നൊക്കെയുള്ള ന്യായീകരണങ്ങള്‍ ചമച്ചുകൂട്ടാതിരിക്കുക; നിര്‍വ്യാജമായ പ്രാധാന്യം നിങ്ങള്‍ക്കു കല്‍പിക്കുന്ന ഒരാള്‍ ആനുപാതികമായ മുന്‍ഗണന നിങ്ങള്‍ക്കും തരികതന്നെ ചെയ്യും.
- ഇടയ്ക്കെപ്പോഴെങ്കിലും കനിഞ്ഞുതരുന്ന ഇത്തിരി ശ്രദ്ധയ്ക്ക് ഉടനടി അതീവനന്ദിയോടെ പ്രതികരിക്കുന്നതും, ആള്‍ അകലം സൂക്ഷിക്കുമ്പോഴൊക്കെ നിങ്ങള്‍ തന്നെ വീണ്ടുവീണ്ടും ബന്ധം പുന:സ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കുന്നതും ഇത്തരം പ്രവണതകളെ പിന്നെയും പരിപോഷിപ്പിക്കാം എന്നോര്‍ക്കുക.
- പെരുമാറ്റത്തിലെ സ്ഥിരതയില്ലായ്ക ചര്‍ച്ചയ്ക്കെടുക്കുക. താൻ എന്തു പ്രതീക്ഷിക്കുന്നു എന്ന് വ്യക്തമായി അറിയിക്കുക. കലർപ്പില്ലാത്തതും ഹൃദയപൂർവ്വവുമായ പരിശ്രമങ്ങള്‍ക്കും പരിലാളനകള്‍ക്കും പകരം തട്ടിപ്പും പറ്റിപ്പും കള്ളത്തരങ്ങളുമേ തിരിച്ചുകിട്ടുന്നുള്ളൂ എങ്കില്‍ അതു സ്വീകാര്യമേയല്ല എന്നറിയിക്കുക.
- വാക്കുകളും പ്രവൃത്തിയും തമ്മിൽ വലിയ അന്തരം പതിവായി കാണാന്‍ കിട്ടുന്നെങ്കിൽ ആ വാക്കുകൾക്ക് വിശേഷിച്ചു വില കൽപ്പിക്കാതിരിക്കുക.
- പ്രശ്നം സുഹൃത്തുക്കളോടോ ബന്ധുക്കളോടോ വിദഗ്ദ്ധരോടോ ചര്‍ച്ച ചെയ്യുക.
- ആത്മാർത്ഥമായ ഒരടുപ്പത്തിന് ആള്‍ തയ്യാറല്ല എന്ന് ഉറപ്പു തോന്നിയാല്‍, വിശേഷിച്ചും ഇതൊക്കെ നിങ്ങളെ വൈകാരികമായി ബാധിച്ചുതുടങ്ങിയിട്ടുണ്ടെങ്കില്‍, ബന്ധം മുറിച്ചു മുന്നോട്ടുപോവുക. നിങ്ങളുടെ സമയത്തെയും വികാരങ്ങളെയും പരിശ്രമങ്ങളെയും മാനിക്കുന്ന മറ്റൊരു ബന്ധം നിങ്ങൾ അർഹിക്കുന്നുണ്ട്. താല്പര്യമുള്ള ഹോബികള്‍, വ്യക്തിത്വവികസനം, ഉള്ള കഴിവുകള്‍ പുഷ്ടിപ്പെടുത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാകാം.
(2025 ഏപ്രില്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.