“സാറിന്‍റെ എഫ്ബി പ്രൊഫൈലു ഞാനൊന്നു പരിശോധിച്ചു. സാറൊരു നിരീശ്വരവാദിയാണല്ലേ?! അതറിഞ്ഞതു മുതല്‍ക്കെന്‍റെ ഉത്ക്കണ്ഠയും ഉറക്കക്കുറവും പിന്നേം കൂടി. സാറിന്‍റെ കാര്യമോര്‍ത്തിട്ട് എനിക്കാകെ ആധിയെടുക്കുന്നു!”
- തികഞ്ഞ മതവിശ്വാസിയായ, വിഷാദബാധിതനായ ഒരാള്‍ തന്‍റെ ഡോക്ടറോടു പറഞ്ഞത്.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
കാലങ്ങളായിട്ടു പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളുമായി ചേര്‍ന്നുപോവാത്ത വിവരങ്ങളെയോ ആശയങ്ങളെയോ പുതുതായിപ്പരിചയപ്പെടാന്‍ മിക്കവരും വിമുഖരാണെന്ന് മുന്‍കാല മനശ്ശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നിലുള്ളതോ, പതിഞ്ഞുകഴിഞ്ഞ ശീലങ്ങളില്‍നിന്നു പുറംകടക്കാനുള്ള വൈമനസ്യവും “പാടുപെട്ട് പുതുകാര്യങ്ങള്‍ മനസ്സിലാക്കിയിട്ടിപ്പൊ എന്താണിത്ര പ്രയോജന”മെന്ന മനസ്ഥിതിയുമൊക്കെയാണ്. ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടിത്തുടങ്ങിയപ്പോള്‍, വിവിധ ആശയങ്ങളെയും ചിന്താഗതിക്കാരെയും അനായാസം കണ്ടുമുട്ടാന്‍ അവിടെ അവസരമുള്ളതിനാല്‍ത്തന്നെ, ഈയൊരവസ്ഥക്കു മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്ഥിതി മറിച്ചാണെന്നാണ് സൂചനകള്‍. ഉദാഹരണത്തിന്, അറുപത്തേഴ് ഫേസ്ബുക്ക് പേജുകളിലെ അഞ്ചുവര്‍ഷത്തെ പോസ്റ്റുകള്‍ വിശകലനം ചെയ്തയൊരു പഠനത്തിന്‍റെ കണ്ടെത്തല്‍, അവിടെയൊക്കെ മിക്കവരും സ്വതാല്‍പര്യങ്ങള്‍ക്കനുസൃതമായി മാത്രം കൂട്ടുകൂടുകയും എതിര്‍ചിന്താഗതികളെ തീര്‍ത്തും അവഗണിക്കുകയും വല്ലാത്ത ധ്രുവീകരണത്തിനു വിധേയരാവുകയും ആണെന്നാണ്.
“ഇന്‍റര്‍നെറ്റ് കള്ളംപറയുകയേയില്ല.” – എബ്രഹാം ലിങ്കണ്‍
സോഷ്യല്‍മീഡിയയിലെ ഷെയറുകളേറെയും അടിസ്ഥാനരഹിതവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവും ഹാനികരവുമാണ്. ചെന്നൈ വെള്ളപ്പൊക്കത്തിനിടയില്‍ മുതലകള്‍ പുറത്തുചാടിയെന്നപോലുള്ള നുണക്കഥകള്‍. സെല്‍ഫീഭ്രമത്തെ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്‍ മനോരോഗമായി പ്രഖ്യാപിച്ചെന്നപോലുള്ള വ്യാജ ആരോഗ്യവാര്‍ത്തകള്‍. മസ്തിഷ്കാഘാതബാധിതനായ പോലീസുകാരന്‍ ഡല്‍ഹിമെട്രോയില്‍ വേച്ചുപോവുന്നത് കുടിച്ചുലക്കുകെട്ടതിനാലാണെന്നപോലുള്ള വ്യക്ത്യധിക്ഷേപങ്ങള്‍. ഇന്‍റര്‍നെറ്റ് വികസിപ്പിക്കപ്പെടുന്നതിന് ഒരു നൂറ്റാണ്ടിലേറെമുമ്പ് മണ്മറഞ്ഞുപോയ ലിങ്കണ്‍ന്‍റെ പേരില്‍ തുടക്കത്തില്‍ക്കൊടുത്തതു പോലുള്ള കപടോദ്ധരണികള്‍. ഇവ്വിധത്തിലുള്ള ഒട്ടനവധി കിംവദന്തികളും പച്ചക്കള്ളങ്ങളും വാട്ട്സാപ്പിലും ഫേസ്‌ബുക്കിലുമെല്ലാം അരങ്ങുതകര്‍ക്കുകയും മനക്ലേശങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കും വര്‍ഗീയകലാപങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്.