മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

പരീക്ഷാക്കാലം ടെന്‍ഷന്‍ഫ്രീയാക്കാന്‍ കുറച്ചു പൊടിക്കൈകള്‍

പരീക്ഷാവേളകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറച്ചൊക്കെ മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. നേരിയ തോതിലുള്ള ഉത്ക്കണ്ഠ നമ്മുടെ ശരീരം കൂടുതലാ‍യി അഡ്രിനാലിന്‍ സ്രവിപ്പിക്കുന്നതിനും അതുവഴി നമ്മുടെ ഉണര്‍വും ഏകാഗ്രതയും വര്‍ദ്ധിക്കുന്നതിനും സഹായകമാവാറുണ്ട്. പക്ഷേ അതിരുവിട്ട ടെന്‍ഷന്‍ പലപ്പോഴും പരീക്ഷാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തുകയും അവരുടെ പരീക്ഷാഫലങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്. പരീക്ഷാപ്പേടി പരിധിവിടാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്നു പരിശോധിക്കാം.

Continue reading
  10806 Hits

പഠിക്കാന്‍ മടിയോ?

“ബാക്കിയെല്ലാറ്റിനും നല്ല ഉഷാറാണ്. ഫോണിന്‍റെയോ ടീവിയുടെയോ മുമ്പില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ഇരുന്നോളും. പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം ഭയങ്കര അലര്‍ജി! വീട്ടിലുള്ള സമയത്ത് അതൊന്നും കൈ കൊണ്ടു തൊടുക പോലുമില്ല.” പല മാതാപിതാക്കളുടെയും ഒരു സ്ഥിരംപല്ലവിയാണ് ഇത്. ചീത്ത പറഞ്ഞും അടിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിച്ച്, അതിലും പരാജയപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ഉഴറുന്നവരുമുണ്ട്. കുട്ടികളില്‍ പഠനത്തോട് താല്‍പര്യം ഉളവാക്കാന്‍ ഉപയോഗപ്പെടുത്താവുന്ന കുറച്ചു വിദ്യകള്‍ പരിചയപ്പെടാം.

Continue reading
  1460 Hits

മനസ്സ് മദ്ധ്യവയസ്സില്‍

“മദ്ധ്യവയസ്സ്, നിങ്ങളുടെ കാഴ്ചപ്പാടുപോലെ, ഒരു പരീക്ഷണഘട്ടമോ ശുഭാവസരമോ ആകാം.” - കാതറീന്‍ പള്‍സിഫര്‍

യൌവനത്തിനും വാര്‍ദ്ധക്യത്തിനും ഇടയ്ക്കുള്ള ഘട്ടമാണു മദ്ധ്യവയസ്സ്. നാല്പതു തൊട്ട് അറുപതോ അറുപത്തഞ്ചോ വരെ വയസ്സുകാരെയാണ് പൊതുവെ ഈ ഗണത്തില്‍പ്പെടുത്താറ്. എന്നാല്‍, ബാല്യകൌമാരങ്ങളെ അപേക്ഷിച്ച്, മദ്ധ്യവയസ്സു നിര്‍വചിക്കുമ്പോള്‍ കേവലം പ്രായം മാത്രമല്ല, മറിച്ച് ജീവിതത്തില്‍ എവിടെ നില്‍ക്കുന്നു എന്നതും പരിഗണിക്കാറുണ്ട് — വിവാഹം, കുട്ടികളുണ്ടാകുന്നത്, മക്കള്‍ വീടൊഴിയുന്നത്, കൊച്ചുമക്കള്‍ ജനിക്കുന്നത് തുടങ്ങിയവ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുക ഏറെ വ്യത്യസ്തമായ പ്രായങ്ങളിലാകാമല്ലോ. ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നതു വരെയുള്ള പ്രായത്തെ മദ്ധ്യവയസ്സായി പരിഗണിക്കുന്ന രീതിയും ഉണ്ട്. അതുകൊണ്ടൊക്കെത്തന്നെ, മുപ്പതു മുതല്‍ എഴുപത്തഞ്ചു വരെയുള്ള പ്രായത്തെയും മദ്ധ്യവയസ്സെന്നു കൂട്ടാറുണ്ട്.

മറ്റു ജീവിതഘട്ടങ്ങളുടേതില്‍നിന്നു വിഭിന്നമായി, മദ്ധ്യവയസ്സിനെക്കുറിച്ചുള്ള മനശ്ശാസ്ത്ര ഗവേഷണങ്ങള്‍ സജീവമായത് പതിറ്റാണ്ടുകള്‍ മുമ്പു മാത്രമാണ്. ഈ പ്രായക്കാര്‍ താരതമ്യേന “പ്രശ്നക്കാര്‍” അല്ലെന്നതാണ് അതിനൊരു കാരണമായത്.

Continue reading
  1738 Hits

ഗര്‍ഭസ്ഥശിശുക്കളുടെ മനശ്ശാസ്ത്രം

ഗര്‍ഭാശയത്തിനുള്ളില്‍ നടക്കുന്നത് കുട്ടിയുടെ ശാരീരികവളര്‍ച്ച മാത്രമല്ല, മനോവികാസം കൂടിയാണ്. അറിവുനേടാനും കാര്യങ്ങളോര്‍ത്തുവെക്കാനും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനുമൊക്കെയുള്ള കഴിവുകള്‍ ഗര്‍ഭാവസ്ഥയിലേ രൂപംകൊള്ളുന്നു എന്ന് അടുത്തകാലത്തു വികസിച്ചുവന്ന ഭ്രൂണമനശ്ശാസ്ത്രം (Fetal psychology) എന്ന ശാസ്ത്രശാഖ പറയുന്നു. ഗര്‍ഭസ്ഥശിശുക്കള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ചുമ്മാ വളര്‍ന്നുകൊണ്ടിരിക്കുകയല്ല, മറിച്ച് ചുറ്റുപാടുകളെ ശ്രദ്ധിക്കുകയും അവയോട് ഇടപെടുകയും പ്രതികരിക്കുകയുമൊക്കെച്ചെയ്യുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്ക് കുട്ടിയുടെ മാനസികവളര്‍ച്ചയില്‍ ശാശ്വതമായ സ്വാധീനങ്ങള്‍ ചെലുത്താനാവുന്നുമുണ്ട്. ഇതിന്‍റെയൊക്കെയര്‍ത്ഥം “കുഞ്ഞിനെ നോട്ടം” തുടങ്ങേണ്ടത് ജനനശേഷമല്ല, മറിച്ച് സങ്കീര്‍ണമായ രീതികളില്‍ അതിന്‍റെ ശരീരവും മനസ്സും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭകാലത്തു തന്നെയാണ് എന്നാണ്.

Continue reading
  12012 Hits

പ്രായമായവര്‍ക്കും പറ്റും സ്മാര്‍ട്ട്ഫോണും മറ്റും

“ഞാനിനിയൊന്നും പഠിക്കാനേയില്ല എന്നാരെങ്കിലും നിശ്ചയിച്ചാല്‍, അത് എണ്‍പതാം വയസ്സിലാണെങ്കിലും ഇരുപതാം വയസ്സിലാണെങ്കിലും, അവര്‍ക്കു വാര്‍ദ്ധക്യമായി എന്നു പറയാം. എപ്പോഴുമെന്തെങ്കിലും പുതുതായി പഠിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കോ, എന്നും ചെറുപ്പവുമായിരിക്കും.”
– ഹെന്‍റി ഫോഡ്

1997-ല്‍ ഇദംപ്രഥമമായി കേരളത്തിലൊരു മൊബൈല്‍ക്കമ്പനി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏറ്റവുമാദ്യത്തെ കോള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ “ചെത്തുപിള്ളേരില്‍” നിന്നൊരാളായിരുന്നില്ല; മറിച്ച് സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്, പ്രത്യേകിച്ച് ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടുകയും സ്മാര്‍ട്ട്ഫോണുകള്‍ രംഗത്തെത്തുകയുമൊക്കെച്ചെയ്തപ്പോള്‍, ഇതൊക്കെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാത്രമുള്ള കാര്യങ്ങളാണ് എന്നുറപ്പിച്ചപോലെ നമ്മുടെ പ്രായമായവരില്‍ നല്ലൊരുപങ്കും അവയോടൊക്കെ വൈമുഖ്യം കാണിക്കുകയാണുണ്ടായത്. ജീവിതനിലവാരം ഉയരുകയും ചികിത്സകള്‍ക്കു ഫലസിദ്ധിയേറുകയും ജനന, മരണനിരക്കുകള്‍ താഴുകയും മൂലം നാട്ടില്‍ അറുപതു കഴിഞ്ഞവരുടെയെണ്ണം കൂടുകയും, അവരില്‍ നല്ലൊരു വിഭാഗം മക്കള്‍ മറുനാട്ടിലാകയാലും മറ്റും തനിച്ചുപാര്‍ക്കേണ്ടി വരികയും, ഈ ഏകാന്തത അവര്‍ക്കു പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കുമിടയാക്കുകയും ചെയ്യുമ്പോള്‍ മറുവശത്താവട്ടെ, സൌഹൃദങ്ങളുണ്ടാക്കലും പല ദൈനംദിന കാര്യങ്ങളും സുഗമമാക്കിയ വിവരസാങ്കേതികവിപ്ലവത്തിന്‍റെ ഗുണഫലങ്ങളില്‍നിന്ന് ഈയൊരു വിഭാഗം മാറിനില്‍ക്കുകയോ പുറന്തള്ളപ്പെടുകയോ ആണുണ്ടായത്. ബ്രിട്ടനും അമേരിക്കയും പോലുള്ള വികസിത രാജ്യങ്ങളിലടക്കം നിരീക്ഷിക്കപ്പെട്ടിട്ടുള്ള, നവസാങ്കേതികതയുടെ അനുഗ്രഹങ്ങള്‍ വയസ്സുചെന്നവര്‍ക്കു ലഭ്യമാവാതെപോവുക (“grey digital divide”) എന്ന പ്രവണതക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും പ്രായമായവരും അവരെ സ്നേഹിക്കുന്നവരും അവശ്യമറിഞ്ഞിരിക്കേണ്ട പല പരിഹാരനടപടികളും നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Continue reading
  5541 Hits

മറവികളുണ്ടായിരിക്കണം...

“എണ്ണകള്‍. മരുന്നുകള്‍. കോഴ്സുകള്‍. പുസ്തകങ്ങള്‍ — ഓര്‍മശക്തി പുഷ്ടിപ്പെടുത്തണമെന്നുള്ളവര്‍ക്കായി എന്തൊക്കെ ഉപാധികളാണ് മാര്‍ക്കറ്റിലുള്ളത്?!” ബെഞ്ചമിന്‍ ചോദിക്കുന്നു: “എന്നാല്‍ എന്നെപ്പോലെ ഇങ്ങനെ ചിലതൊക്കെയൊന്നു മറന്നുകിട്ടാന്‍ മല്ലിടുന്നവരുടെ സഹായത്തിന് ഒരു രക്ഷായുധവും കണ്ടുപിടിക്കപ്പെട്ടിട്ടില്ലേ ഡോക്ടര്‍?!”

മൂന്നുവര്‍ഷംമുമ്പ് തന്നെയുപേക്ഷിച്ചുപോയ കാമുകിയെക്കുറിച്ചുള്ള ഓര്‍മകളില്‍നിന്ന് ഇനിയും വിടുതികിട്ടാതെ മന:ക്ലേശത്തിലുഴറുന്ന സാഹചര്യം വിശദീകരിക്കുന്നതിനിടയില്‍ ബെഞ്ചമിന്‍ ഉന്നയിച്ച ആ ചോദ്യം ഏറെ പ്രസക്തം തന്നെയാണ്. എല്ലാവരും ഓര്‍മക്കു പിറകെ – അതു വര്‍ദ്ധിപ്പിച്ച് ജീവിതവിജയം വെട്ടിപ്പിടിക്കുന്നതിന്‍റെ പിറകെ – ആണ്. അതിനിടയില്‍ പാവം മറവിയെക്കുറിച്ച് ഗൌരവതരമായി ചിന്തിക്കാന്‍ നാം മറന്നുപോയിരിക്കുന്നു. പരീക്ഷാഹാളില്‍ ഉത്തരങ്ങളോര്‍ത്തെടുക്കാന്‍ വൈഷമ്യം നേരിടുമ്പോഴും, മഴക്കാലത്തു പെട്ടെന്ന് പെരുമഴ പൊട്ടിവീഴുമ്പോള്‍ കയ്യില്‍ കുടയില്ല എന്നു തിരിച്ചറിയുമ്പോഴുമൊക്കെ നാം മറവിയെ ശപിക്കുന്നു. എന്നാല്‍ ബെഞ്ചമിനെപ്പോലെ ഇത്തിരി മറവിക്കായി അത്യാശപിടിച്ചുനടക്കുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട് — മകന്‍ സ്വയം തീകൊളുത്തിമരിച്ചതു നേരില്‍ക്കണ്ട് വര്‍ഷങ്ങളായിട്ടും ഇപ്പോഴും ആ ദൃശ്യത്തെ മനസ്സിലെ വെള്ളിത്തിരയില്‍നിന്നു മായ്ക്കാനാവാതെ കുഴയുന്ന പെറ്റമ്മയും, കുഞ്ഞുനാളിലെന്നോ ലൈംഗികപീഡനത്തിനിരയായി ഇപ്പോള്‍ മുതിര്‍ന്നുകഴിഞ്ഞും ആണുങ്ങളോടിടപഴകുമ്പോള്‍ ഭയചകിതയായിത്തീരുന്ന യുവതിയുമൊക്കെ ഉദാഹരണങ്ങളാണ്.

Continue reading
  7303 Hits

പഠനത്തകരാറുകള്‍: തിരിച്ചറിയാം, ലഘൂകരിക്കാം

പുറത്തെ റോഡിലെ ചെളിവെള്ളത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ ഓരോ സൈക്കിളും കടന്നുപോവുമ്പോഴും ഇളകിക്കലങ്ങുന്നതും പിന്നെയും തെളിഞ്ഞുവരുന്നതും നോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥി, പാഠഭാഗം വായിച്ചുകേള്‍പ്പിക്കാനുള്ള അദ്ധ്യാപികയുടെ ആജ്ഞകേട്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നു. അടുത്തിരിക്കുന്ന സുഹൃത്ത് വായിക്കേണ്ട ഭാഗം അവന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.
വിദ്യാര്‍ത്ഥി: “ഈ അക്ഷരങ്ങള്‍ പക്ഷേ നൃത്തംവക്കുകയാണ്...”
അദ്ധ്യാപിക: “ഓഹോ, എങ്കില്‍പ്പിന്നെ ആ നൃത്തംവക്കുന്ന അക്ഷരങ്ങളെത്തന്നെയങ്ങു വായിച്ചേക്ക്.”
വിദ്യാര്‍ത്ഥി: “അ... ഡ... വ...”
അദ്ധ്യാപിക: “ഉച്ചത്തില്‍... തെറ്റൊന്നുംകൂടാതെ...”
വിദ്യാര്‍ത്ഥി (ഉച്ചത്തില്‍): “പളപളകളപളകളപളപളപളകള...”
സഹപാഠികള്‍ അലറിച്ചിരിക്കുന്നു. അദ്ധ്യാപിക അവനെ ക്ലാസില്‍നിന്നു പുറത്താക്കുന്നു.
(പഠനത്തകരാറു ബാധിച്ച വിദ്യാര്‍ത്ഥിയുടെ കഥ വിഷയമാക്കിയ ‘താരേ സമീന്‍ പര്‍’ എന്ന സിനിമയില്‍ നിന്ന്.)

*********************************************************

പഠനം എന്നു വിളിക്കുന്നത്, പുതിയ അറിവുകളോ കഴിവുകളോ മനോഭാവങ്ങളോ സ്വായത്തമാക്കുന്നതിനെയാണ്. വളരുന്നതിനനുസരിച്ച് കുട്ടികള്‍ അനുക്രമമായി കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമൊക്കെ പഠിക്കാറുണ്ട്. എഴുത്തും വായനയുമൊക്കെ സാദ്ധ്യമാവുന്നത് തലച്ചോറിലെ അതിസങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ മുഖേനയാണ്. ഉദാഹരണത്തിന്, “പറവ” എന്നെഴുതിയതു വായിക്കുമ്പോള്‍ “പ”, “റ”, “വ” എന്നീ അക്ഷരങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കലും, “പറവ” എന്നു സമന്വയിപ്പിക്കലും, “പക്ഷി” എന്നയര്‍ത്ഥവും ഒപ്പം ചിലപ്പോള്‍ പക്ഷികളുള്‍പ്പെടുന്ന ഓര്‍മകളും ദൃശ്യങ്ങളും അറിവുകളുമെല്ലാം മനസ്സിലേക്കെത്തുകയുമൊക്കെ സംഭവിക്കുന്നുണ്ട്.

Continue reading
  8435 Hits

ആണ്‍പെണ്‍മനസ്സുകളുടെ അന്തരങ്ങള്‍

സ്ത്രീക്കും പുരുഷനുമുളള അന്തരങ്ങളെപ്പറ്റി എഴുത്തുകാരും മറ്റും പല നിരീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. “പുരുഷന്‍റെ കുഴപ്പം ഒന്നും ഓര്‍മനില്‍ക്കില്ല എന്നതാണെങ്കില്‍ സ്ത്രീയുടേത് ഒന്നും മറക്കില്ല എന്നതാണ്”, “സ്ത്രീക്കു കുറ്റബോധം തോന്നുക ഏര്‍പ്പെട്ടുകഴിഞ്ഞ വേഴ്ചകളെപ്പറ്റിയാണെങ്കില്‍ പുരുഷനതു തോന്നുക ഏര്‍പ്പെടാനാവാതെ പോയവയെപ്പറ്റിയാണ്”, “സ്ത്രീകള്‍ ബന്ധത്തെക്കരുതി രതിമൂര്‍ച്ഛ അഭിനയിച്ചേക്കാമെങ്കില്‍ പുരുഷര്‍ രതിമൂര്‍ച്ഛയെക്കരുതി ബന്ധം അഭിനയിക്കുന്നവരാണ്.” എന്നിങ്ങനെയൊരു ലൈനിലുള്ള ഉദ്ധരണികള്‍ സുലഭമാണ്. അതൊക്കെയങ്ങിനെ നില്‍ക്കുമ്പോള്‍ത്തന്നെ, ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തലച്ചോറുകള്‍ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ടെന്നും തന്മൂലം ഇരുലിംഗങ്ങളുടെയും മനോവ്യാപാരങ്ങളിലും ബൌദ്ധികശേഷികളിലും ഏറെ അന്തരങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടെന്നും ആണ്. ഇത്തരം വ്യതിരിക്തതകള്‍ക്കു നിദാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്‌ പ്രധാനമായും മൂന്നു ഘടകങ്ങളാണ്.

Continue reading
  10348 Hits

വായന: ന്യൂജനും പഴഞ്ചനും

“ഇ-ബുക്ക്സ് ലോഡ്ജുമുറികളെപ്പോലാണ്; വലിയ പൊലിമയൊന്നുമില്ലെങ്കിലും തല്‍ക്കാലത്തേക്കു കാര്യസാദ്ധ്യത്തിനുതകും. ശരിക്കുള്ള പുസ്തകങ്ങള്‍ക്കു സാമ്യം പക്ഷേ സ്വന്തം വീടുകളോടാണ്; തന്റേതന്നു മനസ്സിലുറപ്പിച്ചവയെ മരണം വരെ സ്നേഹിച്ചുതാലോലിക്കാം.” — മൈക്കേല്‍ ദിര്‍ദ

വിനോദത്തിനും വിജ്ഞാനസമ്പാദനത്തിനുമുള്ള വലിയ പണച്ചെലവില്ലാത്ത ഒരുപാധി എന്നതിലുപരി വായന കൊണ്ട് മാനസികസമ്മര്‍ദ്ദം അകലുക, ഓര്‍മശക്തി മെച്ചപ്പെടുക, ഡെമന്‍ഷ്യക്കു സാദ്ധ്യത കുറയുക എന്നൊക്കെയുള്ള ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. ഫോണുകളുടെയും കംപ്യൂട്ടറുകളുടെയുമൊക്കെ സ്ക്രീനില്‍നിന്നാണ് ഇന്നു നല്ലൊരുപങ്ക് വായനയും നടക്കുന്നത്. കടലാസിലും സ്ക്രീനിലും നിന്നുള്ള വായനകള്‍ നമ്മുടെ തലച്ചോറിനെയും മറ്റും സ്വാധീനിക്കുന്നത് വ്യത്യസ്ത രീതികളിലാണെന്നും ഒട്ടേറെ സ്ക്രീന്‍വായന നടത്തുന്നവര്‍ ചില കരുതലുകള്‍ പാലിക്കുന്നതു നന്നാവുമെന്നും നിരവധി ഗവേഷകര്‍ അറിയിക്കുന്നുണ്ട്.

Continue reading
  6029 Hits

അല്‍ഷൈമേഴ്സ് രോഗം മുന്‍കൂട്ടിയറിയാം

ഒരറുപതുവയസ്സു കഴിയുന്നതോടെ ഒട്ടേറെപ്പേരെ പിടികൂടാറുള്ളൊരു രോഗമാണ് അല്‍ഷൈമേഴ്സ് ഡെമന്‍ഷ്യ. ഓര്‍മശക്തിയും വിവിധ കാര്യങ്ങള്‍ക്കുള്ള കഴിവുകളും നഷ്ടമാവുകയാണതിന്റെ മുഖ്യലക്ഷണം. അങ്ങിനെ സംഭവിക്കുന്നത് തലച്ചോറിലെ കോശങ്ങള്‍ കുറേശ്ശെക്കുറേശ്ശെയായി നശിക്കുന്നതിനാലുമാണ്. വഷളാവുന്നതിനു മുമ്പേതന്നെ രോഗം തിരിച്ചറിയുകയും ചികിത്സയെടുക്കുകയും ചെയ്താലത് രോഗിക്കും കൂടെ ജീവിക്കുന്നവര്‍ക്കും പിന്നീടു നേരിടേണ്ടിവരാവുന്ന കഷ്ടതകള്‍ക്ക് ഏറെ ആശ്വാസമാവും. ദൌര്‍ഭാഗ്യവശാല്‍, ഈ രോഗം പിടിപെടുന്നവര്‍ ആദ്യമൊക്കെ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ മിക്കപ്പോഴും പ്രായസഹജമായ ബലഹീനതകള്‍ മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടുപോവാറുണ്ട്. അല്‍ഷൈമേഴ്സിന്റെ ആരംഭവും വാര്‍ദ്ധക്യസഹജമായ ഓര്‍മപ്പിശകുകളും തമ്മിലുള്ള പത്തു വ്യത്യാസങ്ങള്‍ പരിചയപ്പെടാം:

Continue reading
  7043 Hits

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
62648 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
41982 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
26466 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
23315 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
21122 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.