“ബാക്കിയെല്ലാറ്റിനും നല്ല ഉഷാറാണ്. ഫോണിന്‍റെയോ ടീവിയുടെയോ മുമ്പില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ഇരുന്നോളും. പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം ഭയങ്കര അലര്‍ജി! വീട്ടിലുള്ള സമയത്ത് അതൊന്നും കൈ കൊണ്ടു തൊടുക പോലുമില്ല.” പല മാതാപിതാക്കളുടെയും ഒരു സ്ഥിരംപല്ലവിയാണ് ഇത്. ചീത്ത പറഞ്ഞും അടിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിച്ച്, അതിലും പരാജയപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ഉഴറുന്നവരുമുണ്ട്. കുട്ടികളില്‍ പഠനത്തോട് താല്‍പര്യം ഉളവാക്കാന്‍ ഉപയോഗപ്പെടുത്താവുന്ന കുറച്ചു വിദ്യകള്‍ പരിചയപ്പെടാം.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ഫോണുകള്‍, ടാബുകള്‍, ലാപ്ടോപ്പുകള്‍, ഡെസ്ക്ടോപ്പുകള്‍, ടെലിവിഷന്‍ എന്നിങ്ങനെ നാനാതരം സ്ക്രീനുകള്‍ കുട്ടികള്‍ക്കിന്നു ലഭ്യമായുണ്ട്. അവയിലൊക്കെ കണ്ടുകൂട്ടുന്ന രംഗങ്ങള്‍ അവരെ നല്ലതും മോശവുമായ രീതിയില്‍ സ്വാധീനിക്കുന്നുമുണ്ട്. അക്കങ്ങളും അക്ഷരങ്ങളും പഠിക്കുവാന്‍തൊട്ട്, മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കാന്‍ വരെ അവ സഹായകമാണ്. കുട്ടികള്‍ സ്ക്രീനുകള്‍ക്കൊപ്പം ഒട്ടേറെ സമയം ചെലവിടുന്നുണ്ട് എന്നതിനാല്‍ അവര്‍ക്കു ലോകത്തെ പരിചയപ്പെടുത്താനും അവരെ സ്വാധീനിക്കാനും മാതാപിതാക്കളേക്കാളും അദ്ധ്യാപകരേക്കാളും അവസരം ഇപ്പോള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ക്കു കിട്ടുന്നുണ്ട്. സിനിമയും സീരിയലുമൊക്കെ പല നല്ല കാര്യങ്ങളും കുട്ടികളെ മനസ്സിലാക്കിക്കുന്നുണ്ട് — നമ്മില്‍നിന്നു വ്യത്യസ്തരായ അനേകതരം ആളുകള്‍ ലോകത്തുണ്ട്, മുതിര്‍ന്നവരെ ബഹുമാനിക്കണം എന്നൊക്കെയുള്ള ഉള്‍ക്കാഴ്ചകള്‍ ഉദാഹരണമാണ്.
ദൃശ്യമാദ്ധ്യമങ്ങള്‍ക്കു പല ദൂഷ്യഫലങ്ങളും ഉണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അമിതവണ്ണം, വിഷാദം, ആത്മഹത്യാപ്രവണത, ലഹരിയുപയോഗം, ലൈംഗിക പരീക്ഷണങ്ങള്‍, പഠനത്തില്‍ പിന്നാക്കമാകല്‍ എന്നിവയാണ് അതില്‍ പ്രധാനം. അക്കൂട്ടത്തില്‍ കുടുബങ്ങളുടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു പ്രശ്നമാണ് ദൃശ്യമാദ്ധ്യമങ്ങള്‍ ഉളവാക്കുന്ന അക്രമാസക്തത. സീരിയലുകള്‍, കാര്‍ട്ടൂണുകള്‍, സിനിമകള്‍, മ്യൂസിക് വീഡിയോകള്‍, ഗെയിമുകള്‍, സാമൂഹ്യ മാദ്ധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയില്‍ അക്രമദൃശ്യങ്ങള്‍ സര്‍വസാധാരണമാണ്. അവ കുഞ്ഞുമനസ്സുകളില്‍ പല ദുസ്സ്വാധീനങ്ങളും ചെലുത്തുന്നുമുണ്ട്.
സ്വന്തം ശരീരത്തിന് എത്രത്തോളം രൂപഭംഗിയുണ്ട്, മറ്റുള്ളവര്‍ക്ക് അതേപ്പറ്റിയുള്ളത് എന്തഭിപ്രായമാണ് എന്നതിലൊക്കെ മിക്കവരും ശ്രദ്ധാലുക്കളാണ്. താന്‍ ശരിക്കും ആരാണ്, എന്താണ് എന്നതെല്ലാം മാലോകരെ അറിയിക്കാനുള്ള മുഖ്യ ഉപകരണമെന്ന നിലക്കാണ് സ്വശരീരത്തെ മിക്കവരും നോക്കിക്കാണുന്നതും. അതുകൊണ്ടുതന്നെ, ശരീരത്തിലെ ചെറുതോ സാങ്കല്‍പികം പോലുമോ ആയ ന്യൂനതകളും, അവയെപ്പറ്റിയുള്ള ഉപദേശങ്ങളും പരിഹാസങ്ങളുമൊക്കെയും, പലര്‍ക്കും വിഷമഹേതുവാകാറുണ്ട്.
ആക്രമണങ്ങളോ ബലാത്സംഗങ്ങളോ കൊലപാതകങ്ങളോ മറ്റോ നടത്തുന്നവര്‍ സ്വയം അതിന്‍റെയൊക്കെ ദൃശ്യങ്ങള്‍ നെറ്റു വഴി പ്രചരിപ്പിക്കുന്ന ട്രെന്‍ഡ് വ്യാപകമാവുകയാണ്. ഫേസ്ബുക്ക് ലൈവിന്‍റെയും പെരിസ്കോപ്പിന്‍റെയുമൊക്കെ ആവിര്‍ഭാവത്തോടെ പലരും ഇതിന്‍റെയൊക്കെ തത്സമയ സംപ്രേഷണവും നടത്തുന്നുണ്ട്. ഇതെല്ലാം കാണാന്‍കിട്ടുന്നവരാകട്ടെ, പലപ്പോഴും ഇരകള്‍ക്കു സഹായമെത്തിക്കാനൊന്നും മുതിരാതെ ആ കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ താല്‍പര്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തുകൊണ്ടിങ്ങനെയൊക്കെ?
“ടെക്നോളജി കുട്ടികളെയുപദ്രവിക്കില്ല; അതു ചെയ്യുന്നത് മനുഷ്യന്മാരാണ്.” — ജോണ്‍സ് എന്ന ഗവേഷകന്‍
നമ്മുടെ കേരളത്തിലെ ചില സമീപകാലവാര്‍ത്തകള്‍:
"ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പ്ലസ് റ്റു പരീക്ഷക്കു ശേഷം കുട്ടി വീട്ടില്‍ തിരികെയെത്തിയിരുന്നില്ല.”
“ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെത്തേടി രാത്രിയില്‍ വീട്ടിലെത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍.”
“പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇരുപത്താറുകാരിയെ അറസ്റ്റ് ചെയ്തു. ചാറ്റിംഗിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ വശീകരിച്ചാണ് യുവതി പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.”
പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരെ നെറ്റു വഴി പരിചയപ്പെടുകയും വശീകരിക്കുകയും ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന ഇതുപോലുള്ള സംഭവങ്ങള്‍ നിത്യേനയെന്നോണം പുറത്തുവരുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015-16 കാലയളവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരം കേസുകളുടെയെണ്ണം 1,540 ആണ്.
“നെറ്റിലെ ചൂതാട്ടം യുവതിക്ക് നാല്‍പതുലക്ഷത്തോളം രൂപ കടമുണ്ടാക്കി”, “ഓണ്‍ലൈന്‍ ചൂതാട്ടം വരുത്തിവെച്ച സാമ്പത്തികപ്രശ്നത്താല്‍ യുവാവ് കെട്ടിടത്തില്‍നിന്നു ചാടിമരിച്ചു” എന്നൊക്കെയുള്ള വിദേശവാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങളിലും ഇടംപിടിക്കാറുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടവും അതിന്‍റെ പ്രത്യാഘാതങ്ങളും ഇന്നുപക്ഷേയൊരു വിദൂരപ്രതിഭാസമേയല്ല — എറണാകുളം ജില്ലയിലെ 58 കോളേജുകളിലെ 5,784 വിദ്യാര്‍ത്ഥികളില്‍ നടത്തിയ, ‘ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്ക്യാട്രി ഓപ്പണ്‍’ എന്ന ജേര്‍ണലിന്‍റെ മേയ് ലക്കത്തില്‍ വന്ന പഠനം ഓണ്‍ലൈന്‍ ചൂതാട്ടം അഡിക്ഷനായിക്കഴിഞ്ഞ മുപ്പത്തിരണ്ടും നെറ്റില്‍ ചൂതാടാറുള്ള വേറെയും ഇരുപത്തിരണ്ടും പേര്‍ അക്കൂട്ടത്തിലുണ്ടെന്നു കണ്ടെത്തുകയുണ്ടായി.
“സ്‌കൂള്‍വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു”, “ഫേസ്ബുക്ക് സൌഹൃദത്തിന്‍റെ മറവില്‍ പെണ്‍കുട്ടിക്കു പീഡനം” എന്നൊക്കെയുള്ള ശീര്‍ഷകങ്ങള്‍ ചെറുപ്രായക്കാരിലും മാതാപിതാക്കളിലും പൊതുസമൂഹത്തിലും ഭയാശങ്കകളിട്ട് നമ്മുടെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം കെണികള്‍ ഒരുക്കുന്നതും അവയില്‍ക്കുരുങ്ങുന്നതും എങ്ങിനെയുള്ളവരാണ് എന്നതിനെപ്പറ്റി വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ പ്രസക്തവും അപ്രതീക്ഷിതവുമായ പല ഉള്‍ക്കാഴ്ചകളും വെളിപ്പെടുത്തിയിട്ടുണ്ട്.
ലൈബ്രേറിയനോട് ഒരു സ്ത്രീ: “കൌമാരക്കാരെ എങ്ങനെ വളര്‍ത്താം എന്നതിനെപ്പറ്റിയൊരു പുസ്തകം വേണമായിരുന്നു. മെഡിക്കല്‍, ലൈഫ്സ്റ്റൈല്‍, സെല്‍ഫ്ഹെല്‍പ്പ് സെക്ഷനുകളില്‍ മൊത്തം തിരഞ്ഞിട്ടും ഒരെണ്ണം പോലും കിട്ടിയില്ല!”
ലൈബ്രേറിയന്‍: “ഹൊറര്‍ സെക്ഷനില്‍ ഒന്നു നോക്കൂ!”
(ഒരു ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍)
……………………………..
കാര്‍ട്ടൂണ്‍ ഇത്തിരി അതിശയോക്തിപരമാണെങ്കിലും കൌമാരമെന്നു കേട്ടാല്‍ പലര്‍ക്കും മനസ്സിലെത്തുന്ന ചില ചിത്രങ്ങള്‍ ഹൊറര്‍ഗണത്തില്‍ പെടുന്നവതന്നെയാണ്: വന്‍വാഹനങ്ങള്‍ക്കിടയിലൂടെ ഹെല്‍മെറ്റില്ലാത്ത തലകളുമായി ഇടംവലംവെട്ടിച്ച് അലറിക്കുതിക്കുന്ന ബൈക്കുകള്‍. ഇഷ്ടപ്രോഗ്രാമിനിടയില്‍ ടീവിയെങ്ങാനും ഓഫായിപ്പോയാല്‍ എറിഞ്ഞുതകര്‍ക്കപ്പെടുന്ന റിമോട്ടുകള്‍. മിസ്സ്ഡ്കോളിലൂടെ പരിചയപ്പെട്ടവരുമായി ആരോടും മിണ്ടാതെ ഇറങ്ങിത്തിരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍.
“ഏതൊരു രോഗത്താലുമുണ്ടായതിലേറെ മരണങ്ങള്‍ പ്രണയംകൊണ്ടു സംഭവിച്ചിട്ടുണ്ട്.” – ജര്‍മന്‍ പഴമൊഴി
വിവാഹത്തിലാണെങ്കിലും പ്രേമബന്ധത്തിലാണെങ്കിലും, ഒരു പങ്കാളിയുമായി ആത്മാര്‍ത്ഥവും ഗാഢവുമായ പ്രണയമുണ്ടാവുന്നത് മാനസികാരോഗ്യത്തിന് ഏറെ സഹായകവും പല മനോരോഗങ്ങള്‍ക്കുമെതിരെ നല്ലൊരു പ്രതിരോധവും ആണ്. എന്നാല്‍ മറുവശത്ത്, പല മാനസികപ്രശ്നങ്ങളും മനോരോഗ ലക്ഷണങ്ങളും പ്രണയവുമായി ബന്ധപ്പെട്ടു നിലവിലുണ്ടു താനും. അവയില്‍ച്ചിലതിനെ അടുത്തറിയാം.
ഏറെ വിചിന്തനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയമായിക്കഴിഞ്ഞിട്ടും, ഇരകള്‍ക്ക് ഏതൊരുനേരത്തും പരാതിപ്പെടാനായി സര്‍ക്കാര്‍ ഹെല്‍പ്പ്ലൈന്‍ ലഭ്യമായുണ്ടായിട്ടും, അത്തരം പെരുമാറ്റങ്ങള്‍ ചെയ്യില്ല എന്ന് ഓരോ വിദ്യാര്‍ത്ഥിയും രക്ഷിതാവും അഡ്മിഷന്‍ സമയത്ത് ഒപ്പിട്ടുകൊടുക്കേണ്ടതുണ്ടായിട്ടും റാഗിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ കാമ്പസുകളില്‍നിന്നിപ്പോഴും ഇടക്കിടെ പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവിലായി, മലയാളിയായ ദലിത് വിദ്യാര്‍ത്ഥിനിക്കു കര്‍ണാടകത്തിലെ നഴ്സിംഗ് കോളജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ റാഗിങ്ങിനെയും അതിനെ നിഷ്കാസനം ചെയ്യുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി ഇടയൊരുക്കിയിരിക്കുന്നു.
കൊലപാതകങ്ങളെയും മറ്റും പോലെ ഒരു വ്യക്തി മറ്റൊരു നിശ്ചിത വ്യക്തിയോട് മുന്നേക്കൂട്ടിനിശ്ചയിച്ചു ചെയ്യുന്നൊരു ദുഷ്കൃത്യമല്ല റാഗിങ്ങ്. മുന്‍വൈരാഗ്യമോ മുന്‍പരിചയം പോലുമോ ഇല്ലാത്ത ഒരു കൂട്ടം അപരിചിതരോട് ഒരു അനുഷ്ഠാനമോ കര്‍ത്തവ്യമോ പോലെ, പലപ്പോഴും ക്രൂരതയും കുറ്റകൃത്യവുമാണ് എന്ന ബോദ്ധ്യം പോലുമില്ലാതെ, നിര്‍വഹിക്കപ്പെടുന്നൊരു പ്രവൃത്തിയാണത്. ഏറെ അക്കാദമിക്ക് സ്വപ്നങ്ങളും ജീവനുകള്‍ തന്നെയും പൊലിഞ്ഞുതീര്‍ന്നിട്ടും, നിയമങ്ങള്‍ ഏറെക്കടുക്കുകയും അനവധിപ്പേര്‍ക്കു കടുത്ത ശിക്ഷകള്‍ കിട്ടുകയും ചെയ്തുകഴിഞ്ഞിട്ടും റാഗിങ്ങിനെ നിര്‍മാര്‍ജനംചെയ്യാന്‍ നമുക്കിതുവരെയായിട്ടില്ല എന്നതിനാല്‍ത്തന്നെ, റാഗിങ്ങിനു വഴിയൊരുക്കുകയും പ്രോത്സാഹനമാവുകയും ചെയ്യുന്ന മനശ്ശാസ്ത്രഘടകങ്ങളെക്കുറിച്ചൊരു വിശകലനം പ്രസക്തമാണ്.