സമ്പൂര്‍ണ്ണ സാക്ഷരതയുള്ള, സമസ്ത മേഖലകളിലും കേമത്തം കരസ്ഥമാക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന മലയാളിക്കു പക്ഷേ മറ്റൊരു മുഖം കൂടിയുണ്ട്. പല തട്ടിപ്പുകളിലും നാം മുന്‍പിന്‍നോക്കാതെ തലവെച്ചുകൊടുക്കാറുണ്ട്. മണി ചെയിനും ആടുതേക്കുമാഞ്ചിയവും തൊട്ട് ടോട്ടല്‍ ഫോര്‍ യൂവും നൈജീരിയാക്കാരുടെ ഓണ്‍ലൈന്‍ കൗശലങ്ങളും വരെയുള്ള ഒട്ടനേകം തരം തട്ടിപ്പുകള്‍ക്ക് മലയാളി ഏറെ ഇരയായിക്കഴിഞ്ഞിട്ടുണ്ട്.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
“കാണിക്കാൻ മറ്റൊന്നുംതന്നെ കയ്യിലില്ലാത്തവർ പൊങ്ങച്ചമെങ്കിലും കാണിച്ചോട്ടെന്നേ.”
– ബാൽസാക്
വീമ്പു പറയുന്നത്, ഇപ്പോഴത്തെ ഭാഷയില്‍പ്പറഞ്ഞാല്‍ തള്ളുന്നത്, ഒരു നല്ല ഗുണമല്ലെന്ന് കുട്ടിക്കാലത്തേ മിക്കവരേയും പഠിപ്പിക്കാറുള്ളതാണ്. എന്നിട്ടുമെന്താണ് പലരും അതൊരു ശീലമാക്കിയിരിക്കുന്നത്? മറുവശത്ത്, നമുക്ക് ഒരു നേട്ടത്തെക്കുറിച്ചു മാലോകരെ അറിയിക്കണം എന്നിരിക്കട്ടെ. തള്ളുകയാണ് എന്ന തോന്നല്‍ ജനിപ്പിക്കാതെ അതെങ്ങിനെ സാധിച്ചെടുക്കാം? ഇതെല്ലാമൊന്നു പരിശോധിക്കാം.
പ്രത്യേകിച്ചു പണച്ചെലവൊന്നുമില്ലാതെ, ഏറെയെളുപ്പം ഇന്‍റര്‍നെറ്റില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാമെന്നത് ആരോഗ്യസംശയങ്ങളുമായി പലരും ആദ്യം സമീപിക്കുന്നതു സെര്‍ച്ച് എഞ്ചിനുകളെയാണെന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. അത്തരം സെര്‍ച്ചുകള്‍ മിക്കവര്‍ക്കും ഉപകാരമായാണു ഭവിക്കാറെങ്കിലും ചിലര്‍ക്കെങ്കിലും അവ സമ്മാനിക്കാറ് ആശയക്കുഴപ്പവും ആശങ്കാചിത്തതയുമാണ്. ആരോഗ്യത്തെക്കുറിച്ചുള്ള അമിതജിജ്ഞാസയാലോ, തനിക്കുള്ള ലക്ഷണങ്ങളെപ്പറ്റി കൂടുതലറിയാനോ, രോഗനിര്‍ണയം സ്വന്തം നിലക്കു നടത്താനുദ്ദേശിച്ചോ ഒക്കെ നെറ്റില്‍ക്കയറുന്നവരില്‍ അവിടെനിന്നു കിട്ടുന്ന വിവരങ്ങള്‍ ഉത്ക്കണ്ഠയുളവാക്കുകയും, അതകറ്റാന്‍ അവര്‍ വേറെയും സെര്‍ച്ചുകള്‍ നടത്തുകയും, അവ മൂലം പിന്നെയും ആകുലതകളുണ്ടാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം 'സൈബര്‍കോണ്ട്രിയ' (cyberchondria) എന്നാണറിയപ്പെടുന്നത്.
കടകളിലും മറ്റും പോവുമ്പോള്‍ അവിടെ എത്ര സമയം ചെലവിടണം, ഏതൊക്കെ ഭാഗങ്ങളില്‍ പരതണം, എന്തൊക്കെ വാങ്ങണം തുടങ്ങിയതൊക്കെ നമ്മുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്നു കരുതുന്നോ? തെറ്റി. അന്നേരങ്ങളില്‍ നാം പോലുമറിയാതെ മനസ്സു നമുക്കുമേല്‍ പല സ്വാധീനങ്ങളും ചെലുത്തുന്നുണ്ട്. പലപ്പോഴും നാം നിര്‍മാതാക്കളുടെയും വില്‍പനക്കാരുടെയും കയ്യിലെ പാവകളാകുന്നുമുണ്ട്.
തീവ്രവാദിയക്രമങ്ങളില്‍ ലോകമെമ്പാടും രണ്ടായിരാമാണ്ടില്‍ കൊല്ലപ്പെട്ടത് 3,329 ആളുകളായിരുന്നെങ്കില്‍ 2014-ല്‍ അത് പത്തുമടങ്ങോളം വര്‍ദ്ധിച്ച് 32,685 ആയെന്നും, 2014-ല്‍ അങ്ങിനെ കൊല്ലപ്പെട്ടവരില്‍ പകുതിയോളവും ഇരകളായത് ഐ.എസ്., പിന്നീട് ഐ.എസിന്‍റെ ഭാഗമായിത്തീര്‍ന്ന ബോക്കോ ഹറാം എന്നീ സംഘടനകള്‍ക്കായിരുന്നെന്നും ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ് പറയുന്നു. എന്തുകൊണ്ടാണ് ഐ.എസ്. പോലുള്ള സംഘടനകള്‍ക്ക് ഈവിധം പെരുമാറാനാവുന്നത്, എങ്ങിനെയാണവര്‍ക്ക് ലോകമെമ്പാടുംനിന്ന് അണികളെ ആകര്‍ഷിക്കാനാവുന്നത്, എത്തരക്കാരാണ് ഇത്തരം സംഘടനകളില്‍ എത്തിപ്പെടുന്നത്, എന്താണവര്‍ക്കു പ്രചോദനമാകുന്നത്, ഇതിനൊക്കെ പ്രതിവിധിയെന്താണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും നിയമപാലകരും തൊട്ട് ഗവേഷകരും പൊതുസമൂഹവും വരെ ഉയര്‍ത്തുന്നുണ്ട്. കേരളത്തില്‍നിന്നു കാണാതായ ഇരുപത്തൊന്നു പേര്‍ ഐ.എസ്സില്‍ ചേര്‍ന്നെന്നു ബന്ധുക്കള്‍ പരാതി നല്‍കിയതായ വാര്‍ത്ത ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മലയാളികള്‍ക്കു പഴയതിലും പ്രസക്തമാക്കുന്നുമുണ്ട്.
“ഇന്‍റര്‍നെറ്റ് കള്ളംപറയുകയേയില്ല.” – എബ്രഹാം ലിങ്കണ്‍
സോഷ്യല്‍മീഡിയയിലെ ഷെയറുകളേറെയും അടിസ്ഥാനരഹിതവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവും ഹാനികരവുമാണ്. ചെന്നൈ വെള്ളപ്പൊക്കത്തിനിടയില്‍ മുതലകള്‍ പുറത്തുചാടിയെന്നപോലുള്ള നുണക്കഥകള്‍. സെല്‍ഫീഭ്രമത്തെ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്‍ മനോരോഗമായി പ്രഖ്യാപിച്ചെന്നപോലുള്ള വ്യാജ ആരോഗ്യവാര്‍ത്തകള്‍. മസ്തിഷ്കാഘാതബാധിതനായ പോലീസുകാരന്‍ ഡല്‍ഹിമെട്രോയില്‍ വേച്ചുപോവുന്നത് കുടിച്ചുലക്കുകെട്ടതിനാലാണെന്നപോലുള്ള വ്യക്ത്യധിക്ഷേപങ്ങള്‍. ഇന്‍റര്‍നെറ്റ് വികസിപ്പിക്കപ്പെടുന്നതിന് ഒരു നൂറ്റാണ്ടിലേറെമുമ്പ് മണ്മറഞ്ഞുപോയ ലിങ്കണ്‍ന്‍റെ പേരില്‍ തുടക്കത്തില്‍ക്കൊടുത്തതു പോലുള്ള കപടോദ്ധരണികള്‍. ഇവ്വിധത്തിലുള്ള ഒട്ടനവധി കിംവദന്തികളും പച്ചക്കള്ളങ്ങളും വാട്ട്സാപ്പിലും ഫേസ്‌ബുക്കിലുമെല്ലാം അരങ്ങുതകര്‍ക്കുകയും മനക്ലേശങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കും വര്‍ഗീയകലാപങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്.
ഏറെ വിചിന്തനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയമായിക്കഴിഞ്ഞിട്ടും, ഇരകള്‍ക്ക് ഏതൊരുനേരത്തും പരാതിപ്പെടാനായി സര്‍ക്കാര്‍ ഹെല്‍പ്പ്ലൈന്‍ ലഭ്യമായുണ്ടായിട്ടും, അത്തരം പെരുമാറ്റങ്ങള്‍ ചെയ്യില്ല എന്ന് ഓരോ വിദ്യാര്‍ത്ഥിയും രക്ഷിതാവും അഡ്മിഷന്‍ സമയത്ത് ഒപ്പിട്ടുകൊടുക്കേണ്ടതുണ്ടായിട്ടും റാഗിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ കാമ്പസുകളില്‍നിന്നിപ്പോഴും ഇടക്കിടെ പുറത്തുവരുന്നുണ്ട്. ഏറ്റവുമൊടുവിലായി, മലയാളിയായ ദലിത് വിദ്യാര്‍ത്ഥിനിക്കു കര്‍ണാടകത്തിലെ നഴ്സിംഗ് കോളജില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ റാഗിങ്ങിനെയും അതിനെ നിഷ്കാസനം ചെയ്യുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി ഇടയൊരുക്കിയിരിക്കുന്നു.
കൊലപാതകങ്ങളെയും മറ്റും പോലെ ഒരു വ്യക്തി മറ്റൊരു നിശ്ചിത വ്യക്തിയോട് മുന്നേക്കൂട്ടിനിശ്ചയിച്ചു ചെയ്യുന്നൊരു ദുഷ്കൃത്യമല്ല റാഗിങ്ങ്. മുന്‍വൈരാഗ്യമോ മുന്‍പരിചയം പോലുമോ ഇല്ലാത്ത ഒരു കൂട്ടം അപരിചിതരോട് ഒരു അനുഷ്ഠാനമോ കര്‍ത്തവ്യമോ പോലെ, പലപ്പോഴും ക്രൂരതയും കുറ്റകൃത്യവുമാണ് എന്ന ബോദ്ധ്യം പോലുമില്ലാതെ, നിര്‍വഹിക്കപ്പെടുന്നൊരു പ്രവൃത്തിയാണത്. ഏറെ അക്കാദമിക്ക് സ്വപ്നങ്ങളും ജീവനുകള്‍ തന്നെയും പൊലിഞ്ഞുതീര്‍ന്നിട്ടും, നിയമങ്ങള്‍ ഏറെക്കടുക്കുകയും അനവധിപ്പേര്‍ക്കു കടുത്ത ശിക്ഷകള്‍ കിട്ടുകയും ചെയ്തുകഴിഞ്ഞിട്ടും റാഗിങ്ങിനെ നിര്‍മാര്‍ജനംചെയ്യാന്‍ നമുക്കിതുവരെയായിട്ടില്ല എന്നതിനാല്‍ത്തന്നെ, റാഗിങ്ങിനു വഴിയൊരുക്കുകയും പ്രോത്സാഹനമാവുകയും ചെയ്യുന്ന മനശ്ശാസ്ത്രഘടകങ്ങളെക്കുറിച്ചൊരു വിശകലനം പ്രസക്തമാണ്.
ജങ്ക്ഫുഡ്, ഫാസ്റ്റ്ഫുഡ് എന്നൊക്കെ വിളിക്കപ്പെടുന്ന തരം ഭക്ഷണങ്ങള്‍ ഏറെക്കഴിക്കുന്നത് ശരീരത്തിനു ദോഷമാണെന്നത് പൊതുവെയെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു വശമാണ്, ഇത്തരമാഹാരങ്ങള്‍ നമ്മുടെ തലച്ചോറിനെയും അതുവഴി നമ്മുടെ മനസ്സിനെയും തകരാറിലാക്കാമെന്നത്. തലച്ചോറിനു നേരാംവണ്ണം പ്രവര്‍ത്തിക്കാനാവാന്‍ ചില നിശ്ചിതതരം പോഷകങ്ങള്‍ വേണ്ടയളവില്‍ കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. അതു നടക്കാതെ പോവുകയും തല്‍സ്ഥാനത്ത് ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും അകത്തെത്തിക്കൊണ്ടിരിക്കുകയും ചെയ്‌താല്‍ അത് മാനസികമായ പല ദുഷ്പ്രത്യാഘാതങ്ങള്‍ക്കും കാരണമാവാം.
“ഞാനിനിയൊന്നും പഠിക്കാനേയില്ല എന്നാരെങ്കിലും നിശ്ചയിച്ചാല്‍, അത് എണ്‍പതാം വയസ്സിലാണെങ്കിലും ഇരുപതാം വയസ്സിലാണെങ്കിലും, അവര്‍ക്കു വാര്‍ദ്ധക്യമായി എന്നു പറയാം. എപ്പോഴുമെന്തെങ്കിലും പുതുതായി പഠിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കോ, എന്നും ചെറുപ്പവുമായിരിക്കും.”
– ഹെന്‍റി ഫോഡ്
1997-ല്‍ ഇദംപ്രഥമമായി കേരളത്തിലൊരു മൊബൈല്‍ക്കമ്പനി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏറ്റവുമാദ്യത്തെ കോള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ “ചെത്തുപിള്ളേരില്‍” നിന്നൊരാളായിരുന്നില്ല; മറിച്ച് സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്, പ്രത്യേകിച്ച് ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടുകയും സ്മാര്‍ട്ട്ഫോണുകള്‍ രംഗത്തെത്തുകയുമൊക്കെച്ചെയ്തപ്പോള്‍, ഇതൊക്കെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാത്രമുള്ള കാര്യങ്ങളാണ് എന്നുറപ്പിച്ചപോലെ നമ്മുടെ പ്രായമായവരില്‍ നല്ലൊരുപങ്കും അവയോടൊക്കെ വൈമുഖ്യം കാണിക്കുകയാണുണ്ടായത്. ജീവിതനിലവാരം ഉയരുകയും ചികിത്സകള്‍ക്കു ഫലസിദ്ധിയേറുകയും ജനന, മരണനിരക്കുകള്‍ താഴുകയും മൂലം നാട്ടില്‍ അറുപതു കഴിഞ്ഞവരുടെയെണ്ണം കൂടുകയും, അവരില്‍ നല്ലൊരു വിഭാഗം മക്കള്‍ മറുനാട്ടിലാകയാലും മറ്റും തനിച്ചുപാര്‍ക്കേണ്ടി വരികയും, ഈ ഏകാന്തത അവര്‍ക്കു പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കുമിടയാക്കുകയും ചെയ്യുമ്പോള്‍ മറുവശത്താവട്ടെ, സൌഹൃദങ്ങളുണ്ടാക്കലും പല ദൈനംദിന കാര്യങ്ങളും സുഗമമാക്കിയ വിവരസാങ്കേതികവിപ്ലവത്തിന്‍റെ ഗുണഫലങ്ങളില്‍നിന്ന് ഈയൊരു വിഭാഗം മാറിനില്‍ക്കുകയോ പുറന്തള്ളപ്പെടുകയോ ആണുണ്ടായത്. ബ്രിട്ടനും അമേരിക്കയും പോലുള്ള വികസിത രാജ്യങ്ങളിലടക്കം നിരീക്ഷിക്കപ്പെട്ടിട്ടുള്ള, നവസാങ്കേതികതയുടെ അനുഗ്രഹങ്ങള്‍ വയസ്സുചെന്നവര്‍ക്കു ലഭ്യമാവാതെപോവുക (“grey digital divide”) എന്ന പ്രവണതക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും പ്രായമായവരും അവരെ സ്നേഹിക്കുന്നവരും അവശ്യമറിഞ്ഞിരിക്കേണ്ട പല പരിഹാരനടപടികളും നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഒരു സാമ്പിള്‍ക്കഥ
“ഒരു കാര്യവും സമയത്തു ചെയ്യാതെ പിന്നത്തേക്കു മാറ്റിവെച്ചുകൊണ്ടേയിരിക്കുക എന്ന ദുശ്ശീലമാണ് എന്‍റെ പ്രശ്നം.” മോഹന്‍ എന്ന ബിരുദവിദ്യാര്‍ത്ഥി മനസ്സുതുറക്കുന്നു: “എന്തെങ്കിലും പഠിക്കാമെന്നു കരുതി ചെന്നിരുന്നാല്‍ ഉടന്‍ ഒരു വിരക്തിയും അലസമനോഭാവവും കയറിവരും. ‘എന്നാല്‍പ്പിന്നെ നാളെയാവാം’ എന്നും നിശ്ചയിച്ച് അപ്പോള്‍ത്തന്നെ പുസ്തകവുമടച്ചുവെച്ച് എഴുന്നേല്‍ക്കുകയായി. പിന്നെ ടിവികാണലോ വാട്ട്സ്അപ്പ് നോക്കലോ ഒക്കെയായി സമയമങ്ങു പോവും. കോളേജ്ഡേക്ക് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ഒരു നാടകമവതരിപ്പിക്കാന്‍ പ്ലാനിട്ടിരുന്നെങ്കിലും എന്‍റെ ഭാഗം ഡയലോഗുകള്‍ ബൈഹാര്‍ട്ടാക്കുന്നതില്‍ ഞാന്‍ വീഴ്ചവരുത്തിയതിനാല്‍ അതു ക്യാന്‍സല്‍ചെയ്യേണ്ടി വന്നു…”
ഉദാസീനതയുടെ പ്രത്യാഘാതങ്ങള്‍
മോഹന്‍ വിവരിച്ച പ്രവണത നാട്ടുനടപ്പായിത്തീര്‍ന്ന ഒരു കാലമാണിത്. പരീക്ഷാനാളുകളില്‍ ഹോസ്റ്റലുകളില്‍ രാത്രി മുഴുവന്‍ അണയാതെ കത്തുന്ന വിളക്കുകളും ബില്ലടക്കേണ്ടതിന്‍റെ അവസാന തിയ്യതിയില്‍ ഫോണിന്‍റെയും കറണ്ടിന്‍റെയും ഓഫീസുകളിലെ പൂരത്തിരക്കുമെല്ലാം അടിവരയിടുന്നത് നമുക്കിടയില്‍ നല്ലൊരുപങ്കാളുകള്‍ കാര്യങ്ങള്‍ അവസാനനിമിഷത്തേക്കു മാറ്റിവെക്കുന്ന ശീലക്കാരാണ് എന്നതിനാണ്. ടിവിയും ഇന്‍റര്‍നെറ്റും സ്മാര്‍ട്ട്ഫോണുകളുമൊക്കെ ചുമതലകളില്‍ നിന്നൊളിച്ചോടാനുള്ള പുതുപുത്തനുപാധികള്‍ നമുക്ക് അനുദിനം തന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ — അത് ഹോംവര്‍ക്കോ ജോലിസംബന്ധമായ പ്രൊജക്റ്റുകളോ വീട്ടുവേലകളോ ആവട്ടെ — സദാ നീട്ടിനീട്ടിവെക്കുന്ന പ്രവണത പല ക്ലേശങ്ങള്‍ക്കും നിമിത്തമാവാറുണ്ട്. ഉത്ക്കണ്ഠ, തളര്‍ച്ച, മാനസികസമ്മര്‍ദ്ദം എന്നിവയും അവസാനനിമിഷത്തെ ഓട്ടപ്പാച്ചില്‍നേരത്ത് മറ്റുത്തരവാദിത്തങ്ങളെയും സന്തോഷങ്ങളെയും അവഗണിക്കേണ്ടിവരുന്നതും ഉദാഹരണങ്ങളാണ്. അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ ഇടക്കുകയറിവന്ന് മറ്റു കാര്യങ്ങള്‍ക്കു നിശ്ചയിച്ചുവെച്ച മണിക്കൂറുകളെ അപഹരിക്കാം. കാര്യങ്ങള്‍ ധൃതിയില്‍ ചെയ്തുതീര്‍ക്കാന്‍ നോക്കുമ്പോള്‍ പിഴവുകള്‍ക്കുള്ള സാദ്ധ്യത സ്വാഭാവികമായും കൂടാം. കഴിവനുസരിച്ച് പെര്‍ഫോംചെയ്യാനാവാതെ പോവുന്നു എന്ന തിരിച്ചറിവ് നൈരാശ്യത്തിനു വിത്തിടുകയുമാവാം.