കൊച്ചുകുട്ടികള്‍ക്കു വേണ്ടിയുള്ള ആപ്പുകളും ഡിവൈസുകളുമൊക്കെ നാട്ടുനടപ്പായിരിക്കയാണ്. എട്ടുവയസ്സിനു താഴെയുള്ള കുട്ടികളുടെ മാതാപിതാക്കളായ ആയിരത്തിയിരുന്നൂറോളം ഇന്ത്യക്കാരില്‍ നടത്തപ്പെട്ട സര്‍വേയുടെ സെപ്തംബറില്‍ പുറത്തുവന്ന ഫലം വ്യക്തമാക്കിയത്, എഴുപതു ശതമാനത്തോളം പേര്‍ കുട്ടികളെപ്പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയുക്തമാക്കുന്നുണ്ടെന്നും ഇരുപതുശതമാനത്തോളം പേര്‍ കുട്ടികള്‍ക്കു സ്വന്തമായി ഡിവൈസുകള്‍ കൊടുത്തിട്ടുണ്ടെന്നുമാണ്. കുട്ടികളെ പഠിപ്പിക്കാന്‍ ടാബ്, സ്മാര്‍ട്ട്ഫോണാദികള്‍ ഉപയോഗപ്പെടുത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധചെലുത്തേണ്ട കാര്യങ്ങള്‍ വല്ലതുമുണ്ടോ? ഈ വിഷയത്തില്‍ ഇതുവരെ നടന്ന ഗവേഷണങ്ങളുടെയെല്ലാം ഒരവലോകനം ‘പിഡിയാട്രിക് ക്ലിനിക്സ് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന ജേര്‍ണല്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതു വെളിപ്പെടുത്തിയ ചില വസ്തുതകളിതാ:
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
“സ്‌കൂള്‍വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു”, “ഫേസ്ബുക്ക് സൌഹൃദത്തിന്‍റെ മറവില്‍ പെണ്‍കുട്ടിക്കു പീഡനം” എന്നൊക്കെയുള്ള ശീര്‍ഷകങ്ങള്‍ ചെറുപ്രായക്കാരിലും മാതാപിതാക്കളിലും പൊതുസമൂഹത്തിലും ഭയാശങ്കകളിട്ട് നമ്മുടെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം കെണികള്‍ ഒരുക്കുന്നതും അവയില്‍ക്കുരുങ്ങുന്നതും എങ്ങിനെയുള്ളവരാണ് എന്നതിനെപ്പറ്റി വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ പ്രസക്തവും അപ്രതീക്ഷിതവുമായ പല ഉള്‍ക്കാഴ്ചകളും വെളിപ്പെടുത്തിയിട്ടുണ്ട്.
ലൈബ്രേറിയനോട് ഒരു സ്ത്രീ: “കൌമാരക്കാരെ എങ്ങനെ വളര്‍ത്താം എന്നതിനെപ്പറ്റിയൊരു പുസ്തകം വേണമായിരുന്നു. മെഡിക്കല്‍, ലൈഫ്സ്റ്റൈല്‍, സെല്‍ഫ്ഹെല്‍പ്പ് സെക്ഷനുകളില്‍ മൊത്തം തിരഞ്ഞിട്ടും ഒരെണ്ണം പോലും കിട്ടിയില്ല!”
ലൈബ്രേറിയന്‍: “ഹൊറര്‍ സെക്ഷനില്‍ ഒന്നു നോക്കൂ!”
(ഒരു ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍)
……………………………..
കാര്‍ട്ടൂണ്‍ ഇത്തിരി അതിശയോക്തിപരമാണെങ്കിലും കൌമാരമെന്നു കേട്ടാല്‍ പലര്‍ക്കും മനസ്സിലെത്തുന്ന ചില ചിത്രങ്ങള്‍ ഹൊറര്‍ഗണത്തില്‍ പെടുന്നവതന്നെയാണ്: വന്‍വാഹനങ്ങള്‍ക്കിടയിലൂടെ ഹെല്‍മെറ്റില്ലാത്ത തലകളുമായി ഇടംവലംവെട്ടിച്ച് അലറിക്കുതിക്കുന്ന ബൈക്കുകള്‍. ഇഷ്ടപ്രോഗ്രാമിനിടയില്‍ ടീവിയെങ്ങാനും ഓഫായിപ്പോയാല്‍ എറിഞ്ഞുതകര്‍ക്കപ്പെടുന്ന റിമോട്ടുകള്‍. മിസ്സ്ഡ്കോളിലൂടെ പരിചയപ്പെട്ടവരുമായി ആരോടും മിണ്ടാതെ ഇറങ്ങിത്തിരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍.
പുറത്തെ റോഡിലെ ചെളിവെള്ളത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ ഓരോ സൈക്കിളും കടന്നുപോവുമ്പോഴും ഇളകിക്കലങ്ങുന്നതും പിന്നെയും തെളിഞ്ഞുവരുന്നതും നോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥി, പാഠഭാഗം വായിച്ചുകേള്‍പ്പിക്കാനുള്ള അദ്ധ്യാപികയുടെ ആജ്ഞകേട്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നു. അടുത്തിരിക്കുന്ന സുഹൃത്ത് വായിക്കേണ്ട ഭാഗം അവന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.
വിദ്യാര്‍ത്ഥി: “ഈ അക്ഷരങ്ങള്‍ പക്ഷേ നൃത്തംവക്കുകയാണ്...”
അദ്ധ്യാപിക: “ഓഹോ, എങ്കില്‍പ്പിന്നെ ആ നൃത്തംവക്കുന്ന അക്ഷരങ്ങളെത്തന്നെയങ്ങു വായിച്ചേക്ക്.”
വിദ്യാര്‍ത്ഥി: “അ... ഡ... വ...”
അദ്ധ്യാപിക: “ഉച്ചത്തില്‍... തെറ്റൊന്നുംകൂടാതെ...”
വിദ്യാര്‍ത്ഥി (ഉച്ചത്തില്‍): “പളപളകളപളകളപളപളപളകള...”
സഹപാഠികള്‍ അലറിച്ചിരിക്കുന്നു. അദ്ധ്യാപിക അവനെ ക്ലാസില്‍നിന്നു പുറത്താക്കുന്നു.
(പഠനത്തകരാറു ബാധിച്ച വിദ്യാര്‍ത്ഥിയുടെ കഥ വിഷയമാക്കിയ ‘താരേ സമീന്‍ പര്‍’ എന്ന സിനിമയില്‍ നിന്ന്.)
*********************************************************
പഠനം എന്നു വിളിക്കുന്നത്, പുതിയ അറിവുകളോ കഴിവുകളോ മനോഭാവങ്ങളോ സ്വായത്തമാക്കുന്നതിനെയാണ്. വളരുന്നതിനനുസരിച്ച് കുട്ടികള്‍ അനുക്രമമായി കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമൊക്കെ പഠിക്കാറുണ്ട്. എഴുത്തും വായനയുമൊക്കെ സാദ്ധ്യമാവുന്നത് തലച്ചോറിലെ അതിസങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ മുഖേനയാണ്. ഉദാഹരണത്തിന്, “പറവ” എന്നെഴുതിയതു വായിക്കുമ്പോള്‍ “പ”, “റ”, “വ” എന്നീ അക്ഷരങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കലും, “പറവ” എന്നു സമന്വയിപ്പിക്കലും, “പക്ഷി” എന്നയര്‍ത്ഥവും ഒപ്പം ചിലപ്പോള്‍ പക്ഷികളുള്‍പ്പെടുന്ന ഓര്‍മകളും ദൃശ്യങ്ങളും അറിവുകളുമെല്ലാം മനസ്സിലേക്കെത്തുകയുമൊക്കെ സംഭവിക്കുന്നുണ്ട്.
“സ്വന്തം ലോകത്തെവിടെയോ മുഴുകിയാ എപ്പഴും ഇരിപ്പ്…” “ഞാമ്പറേണേല് ഒരക്ഷരം ശ്രദ്ധിക്കില്ല!” “ഒരു ചെവീക്കൂടെക്കേട്ട് മറ്റേ ചെവീക്കൂടെ വിടണ ടൈപ്പാ…” എന്നൊക്കെ മാതാപിതാക്കളെയും അദ്ധ്യാപകരെയും കൊണ്ട് നിരന്തരം പറയിക്കുന്ന ചില കുട്ടികളുണ്ട്. ബുദ്ധിക്ക് പ്രത്യക്ഷത്തിലൊരു കുഴപ്പവുമില്ലെങ്കിലും, ക്ലാസിലും വീട്ടിലും ബഹളമോ കുരുത്തക്കേടോ കാണിക്കാത്ത പ്രകൃതമാണെങ്കിലും, പ്രത്യേകിച്ചൊരു സ്വഭാവദൂഷ്യവും എടുത്തുപറയാനില്ലെങ്കിലും പഠനത്തില്‍ സദാ പിന്നാക്കം പോവുന്നവര്‍. എന്തുകൊണ്ടീ കുട്ടികള്‍ ഇങ്ങിനെയായിത്തീരുന്നു എന്നാശ്ചര്യപ്പെടുന്നവര്‍ക്ക് കൃത്യമായ ഒരുത്തരം ഇന്ന് ആധുനിക വൈദ്യശാസ്ത്രം നല്‍കുന്നുണ്ട് — ഇവരില്‍ ഭൂരിഭാഗത്തിന്‍റെയും അടിസ്ഥാനപ്രശ്നം “വര്‍ക്കിംഗ് മെമ്മറി” എന്ന കഴിവിലെ ദൌര്‍ബല്യങ്ങളാണ്.
ബഹുമാനപ്പെട്ട ഡോക്ടര്‍,
ഞാന്‍ ഇരുപതുവര്‍ഷത്തിലധികമായി അദ്ധ്യാപകജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്‍റെ ഒരു നിരീക്ഷണം പങ്കുവെക്കാനും ഇതേപ്പറ്റി താങ്കളുടെ അഭിപ്രായമറിയാനും ആഗ്രഹിക്കുന്നു. വികൃതികളും അനുസരണയില്ലാത്തവരും ദുശ്ശീലക്കാരുമായ വിദ്യാര്‍ത്ഥികളെ എന്നെപ്പോലുള്ള അദ്ധ്യാപകര്‍ ഒരുപാടു കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത്തരക്കാര്‍ക്കിടയില്‍ രണ്ടുമൂന്നു വര്‍ഷത്തിലൊരിക്കലെങ്കിലും എനിക്ക് ഏറെ ബുദ്ധിശക്തിയുള്ള ചില കുട്ടികളെ കാണാന്‍കിട്ടാറുണ്ട്. ചില വിഷയങ്ങളിലോ അല്ലെങ്കില്‍ പാഠ്യേതരകാര്യങ്ങളിലോ ആശ്ചര്യജനകമായ അവഗാഹം ഇവര്‍ക്കു കാണാം. അത്തരം കാര്യങ്ങളെപ്പറ്റി ഏറെ പക്വതയോടും വാഗ്ചാതുര്യത്തോടും ഉള്‍ക്കാഴ്ചയോടും കൂടി അവര്‍ സംസാരിക്കുകയും ചെയ്യും. ക്ലാസിനിടയിലും ഞങ്ങള്‍ പോലും പ്രതീക്ഷിക്കാത്തത്ര സങ്കീര്‍ണമായ സംശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കും. എന്നാല്‍ പരീക്ഷയുടെ മാര്‍ക്കു വരുമ്പോള്‍ തീരെക്കുറവ്. കൂട്ടുകെട്ടോ ക്ലാസിലെ ഏറ്റവും മണ്ടന്മാരും മടിയന്മാരുമായ കുട്ടികളോടും. എന്തുകൊണ്ടാവും ഇങ്ങിനെ സംഭവിക്കുന്നത്? ഇത്തരം കുട്ടികളെ ചെറിയ ക്ലാസുകളിലേ തിരിച്ചറിയാനും നേര്‍വഴിക്കു നടത്താനും അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും എന്തുചെയ്യാനാവും?
- സെയ്ദുമുഹമ്മദ്, വടകര.
“ബഹുമാനപ്പെട്ട ഡോക്ടര്‍ക്ക്,
ഞാന്‍ ഒരു വീട്ടമ്മയാണ്. ഭര്‍ത്താവ് ഒരു വിദേശരാജ്യത്താണ്. പത്തും എട്ടും വയസ്സുവീതമുള്ള ആണ്‍കുട്ടികള്‍ തമ്മില്‍ വീട്ടില്‍ വഴക്കൊഴിഞ്ഞ നേരമില്ല എന്നതാണ് ഞാന്‍ നേരിടുന്ന പ്രശ്നം. അനിയന്‍ ജനിച്ചതില്‍പ്പിന്നെ അച്ഛനമ്മമാര്‍ തന്നെ ഗൌനിക്കുന്നേയില്ലെന്നാണ് ചേട്ടന്‍റെ പരാതി. കൂടുതല്‍ വലിപ്പവും വായുസഞ്ചാരവുമുള്ള മുറി തനിക്കുമുമ്പേ ജനിച്ച് ചേട്ടന്‍ കൈവശപ്പെടുത്തി എന്നാണ് അനിയന്‍റെ ആരോപണം. ആദ്യത്തെ ദോശ ആര്‍ക്കു കിട്ടണം, ആരുടെ ഇഷ്ടചാനല്‍ വെക്കണം എന്നിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ രണ്ടുപേരും തമ്മില്‍ അടിയും ഇടിയും കൊലവിളിയും ഒക്കെയാണ്. എനിക്ക് ആകെ സമനില തെറ്റാന്‍ തുടങ്ങുന്നതായി തോന്നുന്നു. ഇവര്‍ ഇങ്ങനെയായിപ്പോവാന്‍ എന്താവും കാരണം? ഇവരുടെ ഈ പോരുകള്‍ ഒന്നു നിന്നുകിട്ടാന്‍ ഞാന്‍ എന്താണു ചെയ്യേണ്ടത്?“
- ശാലിനി, നീലേശ്വരം.
ഗര്‍ഭാശയത്തിനുള്ളില്‍ നടക്കുന്നത് കുട്ടിയുടെ ശാരീരികവളര്‍ച്ച മാത്രമല്ല, മനോവികാസം കൂടിയാണ്. അറിവുനേടാനും കാര്യങ്ങളോര്‍ത്തുവെക്കാനും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനുമൊക്കെയുള്ള കഴിവുകള്‍ ഗര്‍ഭാവസ്ഥയിലേ രൂപംകൊള്ളുന്നു എന്ന് അടുത്തകാലത്തു വികസിച്ചുവന്ന ഭ്രൂണമനശ്ശാസ്ത്രം (Fetal psychology) എന്ന ശാസ്ത്രശാഖ പറയുന്നു. ഗര്‍ഭസ്ഥശിശുക്കള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ചുമ്മാ വളര്‍ന്നുകൊണ്ടിരിക്കുകയല്ല, മറിച്ച് ചുറ്റുപാടുകളെ ശ്രദ്ധിക്കുകയും അവയോട് ഇടപെടുകയും പ്രതികരിക്കുകയുമൊക്കെച്ചെയ്യുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്ക് കുട്ടിയുടെ മാനസികവളര്‍ച്ചയില്‍ ശാശ്വതമായ സ്വാധീനങ്ങള്‍ ചെലുത്താനാവുന്നുമുണ്ട്. ഇതിന്‍റെയൊക്കെയര്‍ത്ഥം “കുഞ്ഞിനെ നോട്ടം” തുടങ്ങേണ്ടത് ജനനശേഷമല്ല, മറിച്ച് സങ്കീര്‍ണമായ രീതികളില്‍ അതിന്‍റെ ശരീരവും മനസ്സും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭകാലത്തു തന്നെയാണ് എന്നാണ്.
ഷോപ്പിംഗ്‌സെന്‍ററിലോ പള്ളിയിലോ കല്ല്യാണഹാളിലോ പൊടുന്നനെയൊരു പിഞ്ചുകുട്ടി അലറിച്ചീറിക്കരയാനും സാധനങ്ങള്‍ നാലുപാടും വലിച്ചെറിയാനും തറയില്‍ക്കിടന്നുരുളാനുമൊക്കെത്തുടങ്ങുന്നു. കൂടെയുള്ള അമ്മയോ അച്ഛനോ ജാള്യതയും സങ്കടവും ദേഷ്യവുമൊക്കെയടക്കാന്‍ പെടാപ്പാടുപെട്ട് എങ്ങനെയിതില്‍നിന്നൊന്നു രക്ഷപ്പെടുമെന്നറിയാതെ ആകെക്കുഴഞ്ഞുനില്‍ക്കുന്നു — നമുക്കൊക്കെ ഏറെപ്പരിചിതമാണ് ഇത്തരം രംഗങ്ങള്‍. വാശിവഴക്കുകള്‍ (temper tantrums) എന്നാണ് പൊടുന്നനെ, മുന്നാലോചനയില്ലാതുള്ള ഇത്തരം തീക്ഷ്ണമായ കോപപ്രകടനങ്ങള്‍ അറിയപ്പെടുന്നത്. ഒന്നു മുതല്‍ നാലുവയസ്സു വരെയുള്ള കുട്ടികളിലാണ് ഈ പ്രവണത ഏറ്റവുമധികം കാണപ്പെടാറുള്ളത്. കുട്ടികള്‍ ഇങ്ങിനെ വാശിവഴക്കുകളിലേക്കു തിരിയുന്നത് എന്തുകൊണ്ടൊക്കെയാവാം, ഇത്തരം പൊട്ടിത്തെറികളെ എങ്ങനെ നേരിടാം, എങ്ങനെ തടയാം എന്നൊക്കെ ഒന്നു പരിചയപ്പെടാം.
“അടീലും മീതെ ഒരൊടീല്ല്യ!”
കുശുമ്പുകള്‍ കാണിച്ചുകൊണ്ടേയിരിക്കുന്ന കുട്ടിയെ എങ്ങിനെ പാഠംപഠിപ്പിക്കാം എന്നതിനെപ്പറ്റി ഒരു എം.ടി.ക്കഥയിലെ മുത്തശ്ശി ആവര്‍ത്തിച്ചുമുറുമുറുക്കുന്ന ഉപദേശമാണ് മുകളില്‍ക്കൊടുത്തത്. അടിച്ചുവളര്‍ത്തിയാലേ കുട്ടികള്‍ നന്നാവൂ എന്നത് പേരന്‍റിങ്ങിനെക്കുറിച്ചുള്ള നമ്മുടെ നാട്ടറിവുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. “അടികിട്ടാ മാട് പണിയില്ല; അടികിട്ടാക്കുട്ടി പഠിക്കില്ല” എന്ന ലൈനിലുള്ള അനേകം പഴഞ്ചൊല്ലുകളും നമുക്കു സ്വന്തമായുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ആധുനികമനശാസ്ത്രത്തിന്‍റെ വീക്ഷണം ഇങ്ങിനെയല്ല.