“എണ്ണകള്‍. മരുന്നുകള്‍. കോഴ്സുകള്‍. പുസ്തകങ്ങള്‍ — ഓര്‍മശക്തി പുഷ്ടിപ്പെടുത്തണമെന്നുള്ളവര്‍ക്കായി എന്തൊക്കെ ഉപാധികളാണ് മാര്‍ക്കറ്റിലുള്ളത്?!” ബെഞ്ചമിന്‍ ചോദിക്കുന്നു: “എന്നാല്‍ എന്നെപ്പോലെ ഇങ്ങനെ ചിലതൊക്കെയൊന്നു മറന്നുകിട്ടാന്‍ മല്ലിടുന്നവരുടെ സഹായത്തിന് ഒരു രക്ഷായുധവും കണ്ടുപിടിക്കപ്പെട്ടിട്ടില്ലേ ഡോക്ടര്‍?!”
മൂന്നുവര്‍ഷംമുമ്പ് തന്നെയുപേക്ഷിച്ചുപോയ കാമുകിയെക്കുറിച്ചുള്ള ഓര്‍മകളില്‍നിന്ന് ഇനിയും വിടുതികിട്ടാതെ മന:ക്ലേശത്തിലുഴറുന്ന സാഹചര്യം വിശദീകരിക്കുന്നതിനിടയില്‍ ബെഞ്ചമിന്‍ ഉന്നയിച്ച ആ ചോദ്യം ഏറെ പ്രസക്തം തന്നെയാണ്. എല്ലാവരും ഓര്‍മക്കു പിറകെ – അതു വര്‍ദ്ധിപ്പിച്ച് ജീവിതവിജയം വെട്ടിപ്പിടിക്കുന്നതിന്‍റെ പിറകെ – ആണ്. അതിനിടയില്‍ പാവം മറവിയെക്കുറിച്ച് ഗൌരവതരമായി ചിന്തിക്കാന്‍ നാം മറന്നുപോയിരിക്കുന്നു. പരീക്ഷാഹാളില്‍ ഉത്തരങ്ങളോര്‍ത്തെടുക്കാന്‍ വൈഷമ്യം നേരിടുമ്പോഴും, മഴക്കാലത്തു പെട്ടെന്ന് പെരുമഴ പൊട്ടിവീഴുമ്പോള്‍ കയ്യില്‍ കുടയില്ല എന്നു തിരിച്ചറിയുമ്പോഴുമൊക്കെ നാം മറവിയെ ശപിക്കുന്നു. എന്നാല്‍ ബെഞ്ചമിനെപ്പോലെ ഇത്തിരി മറവിക്കായി അത്യാശപിടിച്ചുനടക്കുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട് — മകന്‍ സ്വയം തീകൊളുത്തിമരിച്ചതു നേരില്‍ക്കണ്ട് വര്‍ഷങ്ങളായിട്ടും ഇപ്പോഴും ആ ദൃശ്യത്തെ മനസ്സിലെ വെള്ളിത്തിരയില്‍നിന്നു മായ്ക്കാനാവാതെ കുഴയുന്ന പെറ്റമ്മയും, കുഞ്ഞുനാളിലെന്നോ ലൈംഗികപീഡനത്തിനിരയായി ഇപ്പോള്‍ മുതിര്‍ന്നുകഴിഞ്ഞും ആണുങ്ങളോടിടപഴകുമ്പോള്‍ ഭയചകിതയായിത്തീരുന്ന യുവതിയുമൊക്കെ ഉദാഹരണങ്ങളാണ്.
ദുഃഖജനകമായ ഓര്‍മകളെ വിസ്മൃതിയിലേക്കാഴ്ത്തിവിടാനുള്ള കഴിവ് നല്ല മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതോടൊപ്പംതന്നെ ഇങ്ങിനെ ദുരോര്‍മകളൊന്നും പിന്തുടരാത്തവരെ സംബന്ധിച്ചും മറവി ഏറെ പ്രസക്തിയുള്ള ഒരനുഗ്രഹമാണെന്ന് സമീപകാലഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട് — പാഴ്‌വസ്തുക്കളെ സമയാസമയം എടുത്തുകളഞ്ഞ് വീട്ടുമുറികളെ വൃത്തിയാക്കി സൂക്ഷിക്കുന്നത് സാധനങ്ങളെ ആവശ്യമുള്ള നേരങ്ങളില്‍ അനായാസം കണ്ടുപിടിക്കാന്‍ സഹായിക്കുമെന്ന പോലെ, അപ്രസക്തമായ കാര്യങ്ങളെയങ്ങു മറന്നൊഴിവാക്കിയാലേ പ്രാധാന്യമുള്ള വസ്തുതകളെ ഓര്‍മയില്‍ നിര്‍ത്താനും അവശ്യസന്ദര്‍ഭങ്ങളില്‍ നിഷ്പ്രയാസം മനസ്സിലേക്കു വരുത്താനും കഴിയൂ. വെളിച്ചത്തിന്‍റെ സാന്നിദ്ധ്യമില്ലാത്ത അവസ്ഥയെ ഇരുട്ട് എന്നു വിളിക്കുന്നതു പോലെ, ഓര്‍മയുടെ അഭാവം സൃഷ്ടിക്കുന്ന ഒരു ശൂന്യാവസ്ഥയല്ല മറവി — മറിച്ച് അത് സ്വന്തമായി അസ്തിത്വമുള്ള ഒരു സവിശേഷപ്രക്രിയ തന്നെയാണ്. ഒരു കാര്യത്തിനു നാം പ്രാധാന്യം കല്‍പിച്ച് അതിനെ ഓര്‍മയില്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനു സമാനമായ, എന്നാല്‍ അപ്രസക്തമായ ഇതരവിവരങ്ങളെ തലച്ചോര്‍ മന:പൂര്‍വം വിസ്മൃതിയിലേക്കു തള്ളുന്നുണ്ട്. (തലച്ചോറിലിതിനായി പ്രത്യേകം നാഡീപഥങ്ങള്‍തന്നെയുണ്ട്.) പുതിയൊരു മൊബൈല്‍നമ്പറിലേക്കു മാറുമ്പോള്‍ പഴയ നമ്പര്‍ നാം ക്രമേണ മറന്നുപോവുന്നത് ഒരുദാഹരണമാണ് — അതല്ലെങ്കില്‍ ഓരോ തവണയും ആരെങ്കിലും നമ്പര്‍ ചോദിക്കുമ്പോള്‍ ഇതിനുമുമ്പു നാം കൈവശം വെച്ചിരുന്ന നമ്പറുകളെല്ലാംതന്നെ ഓര്‍മയിലേക്കു വരികയും, അതില്‍നിന്ന് ഇപ്പോഴത്തേത് തിരഞ്ഞെടുക്കാന്‍ ഏറെ മനപ്രയത്നം വേണ്ടിവരികയും ചെയ്തേനേ.
മറവിക്ക് ഇത്തരം പ്രസക്തികളൊക്കെയുണ്ട് എങ്കിലും ബെഞ്ചമിന്‍ ആരോപിച്ചതുപോലെ മറക്കാന്‍ കൈത്താങ്ങുതരുന്ന ഉത്പന്നങ്ങളൊന്നും നിലവില്‍ ലഭ്യമല്ല എന്നതൊരു വാസ്തവമാണ്. ഒരു ഹോളിവുഡ് സിനിമയില്‍ (Eternal sunshine of the spotless mind) ബന്ധം കലഹകലുഷിതമായിത്തീര്‍ന്ന കാമുകീകാമുകന്മാര്‍ ഡോക്ടറെച്ചെന്നുകണ്ട് യന്ത്രസഹായത്തോടെ മറ്റേയാളെ സ്വന്തം നിനവുകളില്‍നിന്നു മായ്ച്ചുകളയുന്നതു പോലുള്ള ഒറ്റമൂലികളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും പക്ഷേ വേദനാജനകമായ ഓര്‍മകളില്‍നിന്നു മുക്തികിട്ടാനുപയോഗപ്പെടുത്താവുന്ന പല നടപടികളും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്:
“കാലം മായ്ക്കാത്ത മുറിവുകളില്ല” എന്നുപറയുന്നത് ക്ലീഷേയാണെങ്കിലും സംഗതി വാസ്തവമാണ്. ഓരോ ഓര്‍മയും നമുക്കു കൈവരുന്നത് മസ്തിഷ്കകോശങ്ങള്‍ തമ്മില്‍ പുതിയപുതിയ ബന്ധങ്ങള്‍ രൂപപ്പെടുമ്പോഴാണ്. പാഴോര്‍മകളെ അവഗണിച്ച് മറ്റു കാര്യങ്ങളില്‍ ശ്രദ്ധയവലംബിച്ചു തുടങ്ങിയാല്‍ അത്തരം ഓര്‍മകളുമായി ബന്ധപ്പെട്ട കോശബന്ധങ്ങള്‍ ക്രമേണ ദുര്‍ബലമാവുകയും അങ്ങിനെ ആ ഓര്‍മകളും തേഞ്ഞുമാഞ്ഞുതീരുകയും ചെയ്യും. മേല്‍പ്പറഞ്ഞ മാര്‍ഗങ്ങളൊക്കെയും ശ്രമിച്ചിട്ടും പ്രയോജനം കിട്ടുന്നില്ലെങ്കില്‍ വിദഗ്ദ്ധസഹായം തേടുക — കൌണ്‍സലിങ്ങുകള്‍, സൈക്കോതെറാപ്പികള്‍, മരുന്നുകള്‍ തുടങ്ങിയവ ഇത്തരുണത്തില്‍ ഫലംചെയ്തേക്കാം.
(2016 ഏപ്രില്‍ ലക്കം ഐ.എം.എ. നമ്മുടെ ആരോഗ്യത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.